pallichira
പള്ളിച്ചിറങ്ങരയിൽ സർക്കാർ വക സ്ഥലത്ത് നിലനിൽക്കുന്ന കെട്ടിടം തകർന്നുകൊണ്ടിരിക്കുന്ന നിലയിൽ .

മൂവാറ്റുപുഴ: പളളിച്ചിറങ്ങരയിൽ സർക്കാരിന്റെ കൈവശത്തിലുള്ള സ്ഥലവും കെട്ടിടവും സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡ് സെെഡിലായി ലക്ഷങ്ങൾ വിലവരുന്ന 20 സെന്റോളം സ്ഥലം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് നാളൊരുപാടായി. എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന ഇവിടുത്തെ കെട്ടിടം ഭാഗികമായി നശിപ്പിച്ച നിലയിലാണ്.

സർക്കാർ രേഖകളിൽ കെട്ടിടത്തിന്റേയും സ്ഥലത്തിന്റേയും അവകാശി പൊതുമരാമത്തു വകുപ്പാണ്.സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകൾ തിരിച്ച് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് റവന്യൂ വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിനോട് ചേർന്ന് പായിപ്ര പഞ്ചായത്തിന്റെ അതീനതയിലായി ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് പള്ളിച്ചിറങ്ങര ചിറയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിനു സമീപം പള്ളിക്കാവ് ദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. എല്ലാകൊണ്ടും ഒത്തിണങ്ങിയ സ്ഥലം ചില വ്യക്തികൾ കെെവശപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഒരു പ്രദേശത്തിന്റെ വികസനത്തിന് മുതൽകൂട്ടാകുന്ന സ്ഥലവും കെട്ടിടവും കൈയടക്കുവാൻ ശ്രമിക്കുന്നവരിൽ നിന്നും തിരിച്ച് പിടിച്ച് സംരക്ഷിക്കുവാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജീർണാണാവസ്ഥയിലായ കെട്ടിടവും സ്ഥലവും കൈയേറ്റക്കാരിൽ നിന്നു സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി പൊതുമരാമത്തു വകുപ്പോ , റവന്യു വകുപ്പോ സ്വീകരിക്കണം

എം.എ.നൗഷാദ്,വാർഡ് മെമ്പർ