കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദാമൻ ദിയുവിലേക്ക് തിരികെ പോകും. ഇതറിഞ്ഞ് ദ്വീപിലെ ജനത ഇന്നലെ രാത്രി വീടുകളിൽ വിളക്കണച്ച് പാത്രംകൊട്ടി പ്രതിഷേധിച്ചു. നാളെ മടങ്ങാനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. മടക്കയാത്ര വൈകിട്ട് പുറത്തുവന്നതോടെ സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് നടത്താൻ നിശ്ചയിച്ച പ്രതിഷേധം ഇന്നലെ നടത്തി. എല്ലാ വീടുകളിലും രാത്രി 9 മണിക്ക് വിളക്ക് അണച്ച് മെഴുകുതിരിയും ടോർച്ചും തെളിച്ച് പാത്രം കൊട്ടുകയായിരുന്നു. .
കൃഷി വകുപ്പിൽ
ജീവനക്കാരെ കുറയ്ക്കുന്നു
ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കൃഷി വകുപ്പിലെ 31 ടെക്നിക്കൽ തസ്തികകൾ ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഇതുകൂടാതെ വകുപ്പിലെ 8 തസ്തികളും ഒപ്പം 176 മൾട്ടിസ്കിൽ എംപ്ലോയീസ് (എം.എസ്.ഇ) തസ്തികകളും മറ്റ് വകുപ്പുകളിലേക്ക് മാറ്റും.
കവരത്തി, മിനിക്കോയ് സ്കൂളുകൾ
പുതുക്കിപ്പണിയും
പ്രഫുൽ പട്ടേൽ ഇന്നലെ കവരത്തി, മിനിക്കോയി എന്നിവിടങ്ങളിലെ സ്കൂളുകളുടെ കെട്ടിടങ്ങൾ പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി നടപ്പിലാക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി അധികൃതരുമായും അദ്ദേഹം ചർച്ചനടത്തി.
80.78 ശതമാനം പേർക്ക് വാക്സിൻ
ജൂൺ 17 വരെയുള്ള കണക്കുപ്രകാരം 80.78 ശതമാനം പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകി.
പിരിച്ചുവിട്ട ജീവനക്കാർ പ്രതിഷേധിച്ചു
ജോലിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.