k-sudhakaran

കൊച്ചി: കോൺഗ്രസ് നേതാക്കളുടെ പതിവു രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പത്രസമ്മേളനം. ഏറെ ആകാംക്ഷയോടെ നിരവധി കോൺഗ്രസ് പ്രവർത്തകരും ഡി.സി.സി ഓഫീസിലെ ഹാളിൽ തിങ്ങിക്കൂടി. പല ഘട്ടങ്ങളിലും ഇവർ കൈയ്യടിച്ചും ആർപ്പ് വിളിച്ചും സുധാകരനെ പ്രോത്സാഹിപ്പിച്ചു.

രണ്ട് നല്ലവാക്ക് പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുകയാണെന്നു പറഞ്ഞ സുധാകരൻ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ചു. തന്റെ ചുറ്റിലും നിന്ന് കരുത്ത് പകരേണ്ട 28 കുട്ടികളെ പലപ്പോഴായി വെട്ടിനുറുക്കി കൊന്നതിനോടായിരുന്നു എതിർപ്പ്. മാഹി പുഴയുടെ തീരത്ത് റീത്ത് വച്ച് ആ കബന്ധങ്ങൾ ഏറ്റ് വാങ്ങുമ്പോൾ വിങ്ങിത്തുടിച്ച മനസുമായി നിന്ന രാഷ്ട്രീയ നേതാവാണ് ഞാൻ. എനിക്ക് വികാരമുണ്ടാകും. സി.പി.എമ്മിന്റെ പത്താളുകളെ കൊന്നുകളയാമെന്ന് സുധാകരൻ ചിന്തിച്ചിട്ടില്ല. അത് എന്റെ അടിസ്ഥാനപരമായ രാഷ്ട്രീയ വിശ്വാസമാണ്. ചെറുത്ത് നിന്നിട്ടുണ്ട്. തിരിച്ചടിച്ചിട്ടില്ല. ഒരു കൊലപാതകം മാത്രമാണ് കൈപ്പിഴയായി കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിണറായി വിജയനോട് വ്യക്തിപരമായി വിദ്വേഷമില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ബഹുമാനമുണ്ട്. തെറ്റ് ചെയ്താൽ അത് തിരുത്തിക്കാൻ പരിശ്രമിക്കും. അത് എന്റെ ബാദ്ധ്യതയാണ്. നിറവേറ്റാൻ ശ്രമിക്കും.