adik-dileep
ആദിക്

പറവൂർ: മാസങ്ങൾക്ക് മുമ്പ് കൊവിഡ് വന്നുപോയത് അറിഞ്ഞില്ല. പിന്നീടുണ്ടായ പനിയെത്തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ച പതിനൊന്നു വയസുകാരൻ ഗുരുതരാവസ്ഥയിൽ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഏക മകന്റെ ചികിത്സയ്ക്കായി മാതാപിതാക്കൾ സഹായം തേടുന്നു. കെടാമംഗലം തോട്ടുങ്കൽപറമ്പ് ദിലീപ്കുമാറിന്റെയും അനിഷയുടെയും മകൻ ആദിക്കാണ് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം (മിസ്ക്) എന്ന അസുഖമാണ് കുട്ടിക്ക്.

കഴിഞ്ഞ ആറിന് ആദിക്കിന് പനിയുണ്ടായപ്പോൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രണ്ടുദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞില്ല. കുട്ടിയുടെ കണ്ണുകൾ ചുവന്നു. ശരീരത്തിൽ ചുവന്ന പാടുകൾ കാണപ്പെട്ടു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്കു നേരത്തെ കൊവിഡ് വന്നിരുന്നെന്നും തുടർന്നാണ് ഹൃദയത്തെ ബാധിച്ചതെന്നും ഡോക്ടർമാർ അറിയിച്ചത്. എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. വീട്ടിൽ മറ്റാർക്കും കൊവിഡ് വന്നിട്ടില്ല. പനി വന്നതിനെത്തുടർന്ന് രണ്ടുതവണ കൊവിഡ് പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി അമൃതയിലേക്ക് മാറ്റി. രണ്ടു ദിവസം മുമ്പു വരെ കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇപ്പോൾ ഐ.സിയുവിലാണ്. വിലകൂടിയ മരുന്നുകളും ചികിത്സയുമാണ് നൽകുന്നത്. ചികിത്സക്കായി ഇരുപത് ലക്ഷത്തോളം തുക ചെലവാകും. ഡ്രൈവറാണ് ദിലീപ്കുമാർ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് അനിഷ. സുമനസുകളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ: ടി.എ. ദിലീപ്കുമാർ, അക്കൗണ്ട് നമ്പർ: 20113576523. ഐ.എഫ്.എസ്‌ കോഡ്: SBIN0010697, നോർത്ത് പറവൂർ ബ്രാഞ്ച്. ഫോൺ: 9995439111.