തൃക്കാക്കര: ഫോർട്ടുകൊച്ചിയിലെ ടൂറിസം മുൻനിർത്തിയുളള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ബീച്ചിന്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ചീനവലകളുടെ പുനരുദ്ധാരണത്തിനായി കിറ്റ്കോ വഴി നടന്നുവരുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം.
ടൂറിസംവകുപ്പ് നിർമ്മിക്കാനുദ്ദേശിക്കുന്ന ആധുനിക നിലവാരത്തിലുള്ള ശൗചാലയ സമുച്ചയത്തിന്റെ സാങ്കേതികവും നഗരസഭാ പെർമിറ്റ് അടക്കമുള്ള വിഷയങ്ങളിൽ നഗരസഭയോട് ചേർന്നുള്ള പ്രവർത്തനങ്ങളായിരിക്കണം നടത്തേണ്ടത്. ശുചീകരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കളക്ടർ എസ്. സുഹാസ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യത്തിൽ നഗരസഭ, ഡി.ടി.പി.സി, ഹെറിറ്റേജ് സൊസൈറ്റി എന്നിവർ സംയുക്തമായി ഇടപെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.
ലോക്ക് ഡൗൺ മൂലം ഹെറിറ്റേജ് സൊസൈറ്റിയുടെ കീഴിലുള്ള സാമ്പത്തിക പ്രയാസങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സൊസൈറ്റി പുന:സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ടൂറിസം ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കും. ഫോർട്ടുകൊച്ചി ടൂറിസം മാസ്റ്റർ പ്ലാൻ കാലാനുസൃതമായി പരിഷ്കരിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഏകോപനത്തിന് ടൂറിസം ഡയറക്ടറെയും ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഫോർട്ടുകൊച്ചിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് മന്ദിരം കെ.ടി.ഡി.സി.യുമായി ചേർന്ന് നവീകരിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നതിന് ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തും. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ തുടർ നടപടികൾ നിർവഹണ ഏജൻസിയായ കെ.എസ്.സി.എ.ഡി.സി മുഖേന നടത്താനും തീരുമാനിച്ചു. മേയർ എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.