migrant

കോലഞ്ചേരി: മലയാളിക്ക് അന്നം മുട്ടാതിരിക്കാൻ ഇക്കുറി പാടത്തിറങ്ങി ഞാറു നടാൻ ഭായിമാരില്ല. കൊവിഡിന്റെ ഒന്നാം വ്യാപനത്തിൽ നാട്ടിലേക്കു പോകാനായി ഏറെ കഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ രണ്ടാം വ്യാപനത്തിൽ സർക്കാരിന്റെ കനിവിനായി കാത്തു നിൽക്കാതെ നാടുവിട്ടു. ഇതോടെ നിർമാണ മേഖലയിൽ മാത്രമല്ല പ്രതിസന്ധി, കൃഷിപണിക്കും ആളെക്കിട്ടാതായി. തദ്ദേശീയരായ തൊഴിലാളികൾക്കെല്ലാം താൽപര്യം തൊഴിലുറപ്പ് പദ്ധതിയോടാണ്. അതിനാൽ,നെൽക്കൃഷിയിറക്കുന്നതിനുള്ള സമയമടുത്തിട്ടും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതിന്റെ വേവലാതിയാണ് കർഷകർക്ക്. വർഷങ്ങളായി നിലമൊരുക്കാനും ഞാറ് നടീലിനുമൊക്കെ ആശ്രയിച്ചിരുന്നത് അന്യ സംസ്ഥാനക്കാരെയായിരുന്നു. എല്ലാവരും കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോയതോടെ കൃഷി പണികളുടെ താളംതെ​റ്റി. പരമ്പരാഗത കർഷക തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതോടെയാണ് പാടങ്ങളിൽ ഞാറു നടുന്നതിനും കൊയ്ത്തിനുമെല്ലാം കർഷകർ അന്യസംസ്ഥാനക്കാരെ ആശ്രയിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ പലരും അന്യസംസ്ഥാന തൊഴിലാളികളെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പാടത്ത് പണിക്കിറക്കിയതെങ്കിലും കർഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു അവരുടെ വൈദഗ്ധ്യം. തദ്ദേശീയരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിന്റെ പകുതി കൂലി ചിലവിൽ, നാലിലൊന്ന് സമയം കൊണ്ട് ഭംഗിയായി നടീൽ പൂർത്തിയാക്കിയാണ് ചേറിലിറങ്ങാൻ മടികാണിച്ച മലയാളികളെ ഇവർ ഞെട്ടിച്ചത്. ഒരേക്കർ വയലിൽ ഞാറ് പറിച്ചുനടുന്നതിന് അന്യ തൊഴിലാളികൾക്ക് 5000 - 5500 രൂപ മാത്രമേ കൂലിയുള്ളു. ചെറിയ സംഘങ്ങളായെത്തുന്ന ഇവർ മൂന്നോ നാലോ മണിക്കൂറുകൊണ്ട് പണി തീർത്തുപോകും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കിൽ 18 മുതൽ 22 പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ഈ ജോലി തീർക്കുകയെന്നാണ് കർഷകർ പറയുന്നത്. ഒരാൾക്ക് 400 - 450 രൂപ കൂലിയും ചിലവും നൽകണം.തൊഴിലാളി ക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെൽക്കൃഷിയിൽ നിന്ന് കർഷകരെ അക​റ്റി തുടങ്ങിയപ്പോഴാണ് അനുഗ്രഹമായി അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾ പോയതോടെ നെൽ കൃഷി തുടർന്നു പോകണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ നെൽകൃഷിക്കായി ഉപയോഗപ്പെടുത്തണം. ബിജു കുമാർ, യുവ കർഷകൻ, കോലഞ്ചേരി