കൊച്ചി: വൈപ്പിൻ നിയോജകമണ്ഡത്തിലെ ജിഡ പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ മന്ത്രി എം .വി .ഗോവിന്ദൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ധാരണയായെന്ന് കെ .എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. പദ്ധതികളുടെ പൊതു മേൽനോട്ട നിർവഹണത്തിന് എം.എൽ.എയെ ചുമതലപ്പെടുത്തി.
ജിഡ പദ്ധതിയിൽ ഭരണാനുമതി ലഭിച്ച എല്ലാ ജോലികളും തുടരും. റോഡുകളുടെയും സർവീസ് റോഡുകളുടെയും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും, ചാത്തനാട് -വലിയ കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പ്, കോതാട് ചേന്നൂർ, പിഴല ചേന്നൂർ ചെരിയാംതുരുത്ത് പാലങ്ങളുടെ നിർമ്മാണം, മൂലമ്പിള്ളി പിഴല പാലം മുതൽ പിഴല റോഡുവരെ 350മീറ്റർ റോഡിന്റെ നിർമ്മാണവുമുൾപ്പെടെ 15 പ്രധാന പദ്ധതികൾ വിലയിരുത്തിയ യോഗം സമയബന്ധിത നടപടിക്രമങ്ങൾക്ക് രൂപം നൽകി. വിവിധ ഏജൻസികളുടെ കീഴിലുള്ള പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കുന്നത് കഴിയുന്നത്ര വേഗം പൂർത്തീയാക്കും. പദ്ധതി നിർവ്വഹണത്തിൽ ഊരാളുങ്കൽ സൊസൈറ്റി, കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പുതിയ സർക്കാരും തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ നിലവിൽ വന്നതും പരിഗണിച്ച് പ്രവർത്തനം കാര്യക്ഷമവും സുഗമവുമാക്കാൻ ജിഡ ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും അടിയന്തിരമായി കൗൺസിൽ വിളിച്ചുചേർക്കണമെന്നും കെ .എൻ .ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. പുതിയ പദ്ധതികൾ രേഖാമൂലം സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ജിഡ പ്രോജക്ട് ഡയറക്ടർ ജിനുമോൾ വർഗീസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൗൺസിൽ അംഗം വി .വി. ജോസഫ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.