കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയെന്ന പരാതിയിൽ കൊല്ലം പട്ടാഴി സ്വദേശി ജസ്റ്റിൻ ജെയിംസിനെതിരെ (32) പനങ്ങാട് പൊലീസ് കേസെടുത്തു. കോട്ടയം രാമപുരം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ റിമാൻഡിലാണ് ജസ്റ്റിൻ. ഒ.എൽ.എക്‌സ് എന്ന വ്യാപാര ശൃംഖല വഴി പരസ്യം നൽകിയാണ് ഇയാൾ രാമപുരം സ്വദേശിയെ കുടുക്കിയത്. ഇംഗ്ലണ്ടിലെ സബ്‌സി 7എന്ന് സ്ഥാപനത്തിലാണ് ജോലി വാഗ്ദാനം ചെയ്തത്. ഏപ്രിൽ 28നാണ് നൂറോളം ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ജസ്റ്റിനെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഫയർ ആൻഡ് സേഫ്റ്റി ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. മുളവുകാട് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രമായി 10 ലക്ഷം രൂപയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയതായാണ് പ്രാഥമിക നിഗമനം. 12 ജില്ലകളിലുമായി ഏകദേശം 150ലധികം പേർ ജസ്റ്റിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.