pvs
പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ കടമ്പ്രയാർ സന്ദർശിക്കുന്നു

കിഴക്കമ്പലം: കടമ്പ്രയാർ ടൂറിസ പുനർജന്മത്തിന് വഴിതുറക്കുന്നു. ദേശാടനപ്പക്ഷികൾ ധാരാളമായി വന്നുപോകുന്നതാണ് ഇവിടം. ജില്ലയിലെ ജലകേളീ വിനോദങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രം അടിമുടി മാറുന്ന പദ്ധതികൾ തയ്യാറാക്കാൻ അഡ്വ.പി.വി. ശ്രീനിജിൻ എം. എൽ.എ യുടെ നേതൃത്വത്തിൽ കടമ്പ്രയാറിൽ നടന്ന യോഗത്തിൽ തീരുമാനമായി. രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ കടമ്പ്രയാർ ടൂറിസത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് ദ്രുതഗതിയിൽ നടപ്പാക്കാനാണ് പരിപാടി.

പ്രളയത്തിൽ മുങ്ങിയ നടപ്പാതയും കൈവരികളും പുനർനിർമ്മിക്കും.

2010ൽ പ്രവർത്തനം തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതി അറ്റകുറ്റപ്പണികളുടെ അഭാവം മൂലം പാടെ തകർന്ന നിലയിലാണ്. ടൂറിസത്തിന്റെ കൊവിഡാനന്തര സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ജില്ലയിലെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധം ജലകേളീ വിനോദങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള വികസനമാണ് ലക്ഷ്യമിടുന്നുണ്ട്.

 പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും

 വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാർക്ക് സൗകര്യമൊരുക്കും.

 വാക്ക് വേ സൗകര്യങ്ങൾ നവീകരിക്കും.

 പ്രധാന ഡെസ്റ്റിനേഷൻ പോയിന്റാക്കി മാറ്റും.

 ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി പുന:സംഘടിപ്പിക്കും.

 റെസ്റ്റോറന്റ്, ബോട്ടിംഗ് പുന:സ്ഥാപിക്കും.

 മനക്കക്കടവിൽ നിന്ന് ബോട്ട് സർവീസും തുടങ്ങും.

 ആറിനെ കെട്ടിസംരക്ഷിക്കാനും പദ്ധതിയുണ്ട്.

 സാഹസികവിനോദസഞ്ചാര പദ്ധതികളും നടപ്പാക്കും.

ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോ‌ടെയാകും വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ഇതു സംബന്ധിച്ച മാസ്റ്റർ പ്ളാൻ ഉടനെ തയ്യാറാക്കാനുള്ള നിർദ്ദേശം എം.എൽ.എ നൽകി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ടി. സന്ധ്യ, ടൂറിസം റീജിയണൽ ജോയിന്റ് ഡയറക്ടർ കെ.കെ. രാധാകൃഷ്ണൻ, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാർ എന്നിവർ പങ്കെടുത്തു.