കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഭക്തരെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയതോടെ ജില്ലയിലെ ക്ഷേത്രങ്ങൾ മന്ത്രധ്വനികളാലും പ്രാർത്ഥനാ ഗീതങ്ങളാലും സജീവമായി. പൊതുവേ ഭക്തരുടെ വരവ് കുറവാണ്. 15 പേരെ മാത്രമാണ് കയറ്റി വിടുന്നത്. വഴിപാടുകളൊന്നും സ്വീകരിക്കുന്നില്ല. പ്രസാദവും മിക്കക്ഷേത്രങ്ങളും നൽകുന്നില്ല.

• ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പുലർച്ചെ പതിവുള്ള ഭക്തജനത്തിരക്ക് ഉണ്ടായില്ല. കുറച്ചു പേർ മാത്രമാണ് ദർശനം നടത്തിയത്. വൈകിട്ടും തിരക്ക് കുറവായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ എത്താത്തതാണ് തിരക്ക് കുറയാൻ കാരണം.

പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലും കാര്യമായ തിരക്കുണ്ടായില്ല. പ്രതീക്ഷിച്ചതുപോലെ ഭക്തർ എത്തിയില്ലെന്ന് ദേവസ്വം മാനേജർകെ.ആർ.വിദ്യാനാഥ് പറഞ്ഞു. പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഭക്തരെ കയറ്റുന്നതെന്ന് ദേവസ്വം മാനേജർ ജി.ശ്രീരാജ് പറഞ്ഞു.

• ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ 200ൽ താഴെ പേർമാത്രമാണ് ഇന്നലെ ദർശനത്തിനെത്തിയത്. അദ്വൈതാശ്രമത്തിൽ ബലിതർപ്പണവും ഹോമവും ആരംഭിച്ചു. ഗുരുമണ്ഡപത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. വരാന്തയിൽ നിന്നും പ്രാർത്ഥിക്കാം. രാവിലെ ആറ് മുതൽ 11.30വരെയാണ് ബലിർപ്പണമെന്ന് മേൽശാന്തി പി.കെ. ജയന്തൻ പറഞ്ഞു.

• ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും ബലിതർപ്പണങ്ങൾ അടുത്ത ആഴ്ചയേ ആരംഭിക്കൂ.

• തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രവും കണ്ണൻകുളങ്ങര ക്ഷേത്രങ്ങളും അണുവിമുക്തമാക്കിയ ശേഷമാണ് തുറന്നത്. പൂർണത്രയീശ ക്ഷേത്രത്തിൽ ഉച്ചവരെ ഏകദേശം 200 പേർ ദർശനത്തിനെത്തി.

• എറണാകുളം ശിവക്ഷേത്രത്തിലും പൊതുവേ തിരക്ക് കുറവായിരുന്നു. വൈകിട്ടും കുറച്ചു പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ചെറായിയിൽ പ്രവേശനം നൽകിയില്ല

• ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ ഇന്നലെയും ഭക്തജനങ്ങളെ പ്രവേശിപ്പിച്ചില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം പഞ്ചായത്തിലെ ടി.പി.ആർ 16 ശതമാനത്തിൽ കൂടുതലായതിനാലാണ് നിയന്ത്രണമെന്ന് സെക്രട്ടറി മുരുകാനന്ദൻ പറഞ്ഞു.