aisha-sultana

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്ത സംവിധായിക അയിഷ സുൽത്താന ലക്ഷദ്വീപിൽ ചോദ്യം ചെയ്യലിന് വിധേയയായ ശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ 11ന് കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ അഗത്തിയിലെത്തി, ഉച്ചയ്ക്ക് 2ന് വിമാന മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും കനത്തമഴ മൂലം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ട ഫ്ളൈറ്റ് 5.45നാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാൻ വേണ്ടിയാണ് ലക്ഷദ്വീപ് സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ അയിഷയ്ക്ക് പൊലീസ് യാത്രാനുമതി നൽകിയത്.

വെള്ളിയാഴ്ച സ്റ്റേഷനിൽ വിളിച്ചു വരുത്തി അയിഷയുടെ ഫോൺ കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 19ന് കവരത്തിയിൽ എത്തിയ ഇവർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനും കേസെടുത്തിട്ടുണ്ട്. മൂന്നുവട്ടം ചോദ്യം ചെയ്യലിന് വിധേയയായി. ചോദ്യം ചെയ്യൽ ഇനിയുമുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്. അയിഷയുടെ ബന്ധുക്കൾ,സുഹൃത്തുക്കൾ എന്നിവരെയും ചോദ്യം ചെയ്യും.

എത്തിയത് അറസ്റ്റ് പ്രതീക്ഷിച്ച്

അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തിയിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്ററെ ഭയക്കുന്നതായി തോന്നിയിട്ടുണ്ട്. ഈ നടപടികൾ അജണ്ടയുടെ ഭാഗമാണ്. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചിരുന്നു. കൊച്ചിക്ക് മടങ്ങാൻ പറഞ്ഞ ശേഷം ഫോൺ പിടിച്ചെടുത്തത് എന്തിനാണെന്ന് അറിയില്ല. ഇതിനെ ചോദ്യം ചെയ്യില്ല. കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചെന്ന് പറഞ്ഞത് നുണയാണ്.

അയിഷ സുൽത്താന