fg

കൊച്ചി: ലക്ഷദ്വീപിൽ ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്റർക്ക് കത്തു നൽകി. 2020 ഡിസംബർ 9 മുതൽ ദ്വീപിൽ വിവിധ വകുപ്പുകളിലായി 12,000 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവർക്കി​പ്പോൾ വരുമാനമി​ല്ല. മത്സ്യത്തൊഴിലാളികൾക്കും ലോക്ക്ഡൗൺ സമയത്ത് ജോലിക്ക് പോകാനായി​ല്ല. ടൗട്ടോ ചുഴലിക്കാറ്റിൽ ഇവരുടെ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് സാമ്പത്തിക സഹായമോ ഭക്ഷ്യക്കിറ്റുകളോ നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാനുള്ള സാദ്ധ്യതയുണ്ട്. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കത്തിൽ പറയുന്നു.