കൊച്ചി: അതിസങ്കീർണമായ ഹൃദ്രോഹത്തെ തോൽപ്പിച്ച് പറവൂർ കെടാമംഗലം സ്വദേശിയായ ആദിക്ക് പുതുജീവിതത്തിലേക്ക്. കൊവിഡാനന്തരം കുട്ടികളിൽ ഹൃദയസ്തംഭനവും ഹൃദയാഘാതവും ഉണ്ടാക്കുന്ന മൾട്ടിസിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ബാധിച്ച് ചികിത്സയിലായിരുന്നു 11കാരനായ ആദിക്ക്. അമൃത ആശുപത്രിയിലെ അപൂർവ്വ ചികിത്സയാണ് ആദിക്കിന് പുതുജീവിതം സമ്മാനിച്ചത്. വളരെ ശ്രമകരമായ അപൂർവ്വ എക്‌സ്ട്രാ കോർപ്പറൽ മെമ്പ്രൺ ഓക്‌സിജിനേഷൻ ( ഇ.സി.എം.ഒ ) ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.


ബൈപാസ് മെഷീൻ ഉപയോഗിച്ച് നടത്തുന്ന ഹൃദയ,ശ്വാസകോശ ഓപ്പൺ ഹാർട്ട് സർജറിക്ക് സമാനമായ ചികിത്സാരീതിയാണ് ഇ.സി.എം.ഒ. ഇന്ത്യയിൽ വളരെ കുറച്ചു കുട്ടികളിൽ മാത്രം കണ്ടുവരാറുള്ള ഗുരുതര രോഗമാണ് എം.ഐ.എസ്.സി. കൊവിഡുമായി ബന്ധപ്പെട്ടു ദക്ഷണേന്ത്യയിലുടനീളം ഭയാനകമായ ഈ രോഗം കുട്ടികളെ വലിയതോതിൽ ബാധിക്കാമെന്നതിന്റെ മുന്നറിയിപ്പുകൂടിയായി ആദിക്കിന്റെ രോഗാവസ്ഥയെ കാണണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
ഗുരുതരമായ അവസ്ഥയിലാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഈ രോഗംമൂലം ഹൃദയ പേശികൾ തകരാറിലായി വീക്കം സംഭവിച്ചു രക്തം പമ്പ് ചെയ്യാൻ കഴിയാതെ കുട്ടിയുടെ രക്തസമ്മർദ്ദം അപകട നിലയിലേക്ക് താഴ്ന്നു. തുടർന്ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകുന്നതിനായി കുട്ടിയുടെ രക്തം ശരീരത്തിനു പുറത്തു പമ്പ് ചെയ്തു ഓക്‌സിജൻ നൽകി .രോഗിയെ ഒരു ഇ.സി എം .ഒ യുമായി ബന്ധിപ്പിച്ചു രക്തത്തെ ശരീര താപനിലയിലേക്കു കൊണ്ടുവരികയും ശരീരത്തിലേക്കു തിരികെ പമ്പ് ചെയ്യിക്കുകയും ചെയ്തു .ഇതിലൂടെ ഈ യന്ത്രം ഹൃദയ,ശ്വസകോശത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ അമൃത ഹോസ്പിറ്റലിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആൻഡ് പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ. സുമ ബാലൻ ,പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. സാജിത് കേശവൻ ,പീഡിയാട്രിക് കാർഡിയോളജി, സെന്റർ ഫോർ ആർട്ടിക് ഡിസീസസ് ആൻഡ് മാർഫാൻ സിൻഡ്രോം ക്ലിനിക്കൽ പ്രൊഫസർ ഡോ. മഹേഷ് കെ. എന്നിവർ പറഞ്ഞു.