edathala-panchayath-offic

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ എട്ട് വർഷം മുമ്പ് അന്നത്തെ ഭരണസമിതി കണ്ടെത്തിയ പാടശേഖരം വാങ്ങുന്നതിനെതിരെ രംഗത്തുവന്ന പ്രതിപക്ഷം ഇപ്പോൾ ഭരണത്തിലേറിയപ്പോൾ ഇതേ പാടശേഖരം വാങ്ങാൻ നീക്കം നടത്തുന്നതിന്റെ പേരിൽ വിവാദം.

എൽ.ഡി.എഫിന്റെത് ഇരട്ടത്താപ്പാണെന്നാണ് പ്രധാന ആരോപണം. കൃഷി നിലങ്ങൾ സംരക്ഷിക്കുമെന്നും തരിശായ പാടശേഖരങ്ങളിൽ പഞ്ചായത്ത് - കൃഷി ഭവന്റെ സഹകരണത്തോടെ പാടശേഖര സമിതികൾ രൂപീകരിച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് 2010 -15 കാലഘട്ടത്തിൽ കോൺഗ്രസ് നേതാവ് എം.കെ.എ. മുനീർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പദ്ധതിയെ എൽ.ഡി.എഫ് എതിർത്തത്. 2015 - 20 കാലഘട്ടത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറിയപ്പോഴും ഇതേ നിർദ്ദേശം വീണ്ടും പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോഴും സമാനനിലപാടായിരുന്നു എൽ.ഡി.എഫിന്. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇത് പരിഗണിക്കാതെ ഭൂരിപക്ഷ തീരുമാനപ്രകാരം തീരുമാനമെടുത്ത് സർക്കാർ അംഗീകാരത്തിനായി അയക്കുകയായിരുന്നു.

പാടശേഖരം വാങ്ങുന്നതിന് അനുമതി ലഭിക്കാൻ ആറ് നിർദ്ദേശങ്ങളടങ്ങിയ തിരുത്താണ് സർക്കാർ പഞ്ചായത്തിന് നൽകിയത്. ഈ നിർദ്ദേശങ്ങൾ പാലിച്ച് ഇതേ പാടശേഖരം വാങ്ങുന്നതിനാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഇതിനായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമ്ന്മാർ ഘടകകക്ഷി നേതാക്കൾ എന്നവരടങ്ങുന്ന പത്തംഗ ഉപസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് പത്ത് വർഷം തടസപ്പെടുത്തിയ എൽ.ഡി.എഫ് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഭൂമി വാങ്ങുന്നതിനായി മുൻ ഭരണ സമിതി കണ്ടെത്തിയ 3.54 കോടി രൂപ എടത്തല സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്.

ഒരു കോടി രൂപക്ക് മുകളിൽ വിലവരുന്ന ഭൂമിയായതിനാൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണം. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമായതിനാൽ ആർ.ഡി.ഒയുടെ റിപ്പോർട്ട് സഹിതമാണ് സർക്കാരിന് അപേക്ഷ നൽകേണ്ടത്. മാത്രമല്ല, ഗവ. പ്ളീഡർമാരിൽ നിന്നും നിയമോപദേശവും തേടണം. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ഭൂമി വാങ്ങുന്നതിന് യു.ഡി.എഫ് എതിരല്ലെന്നും എന്നാൽ പത്ത് വർഷത്തോളം നഷ്ടപ്പെടുത്തിയ എൽ.ഡി.എഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ ആവശ്യപ്പെട്ടു.