abhilash
അഭിലാഷ്

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് താജു തോമസ് എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് താഴത്തുവീട്ടിൽ അഭിലാഷി (39) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി.

താജുവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതും ആവശ്യമായ പണം സംഘടിപ്പിച്ചതും അഭിലാഷാണെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തിൽ നിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളുമാറിയാണ് താജുവിനെ പിടികൂടിയാതെന്നാണ് പൊലീസ് പറയുന്നത്.

ആലുവ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, നെടുമ്പാശേരി ഇൻസ്‌പെക്ടർ ടി. ശശികുമാർ, എ.എസ്.ഐ ബാലചന്ദ്രൻ, സി.പി.ഒമാരായ സി.എ. യശാന്ത്, രശ്മി എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.