vaccine
എടയാർ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിൽ ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചപ്പോൾ

ആലുവ: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരംഭിച്ച കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പുകളിൽ മികച്ച പ്രതികരണം. കഴിഞ്ഞ നാല് ദിവസങ്ങളിലായി ആലുവ എരുമത്തല, കളമശേരി, പെരുമ്പാവൂർ എന്നിവടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിലായി 3500 അന്യസംസ്ഥാന തൊഴിലാളികൾക് വാക്‌സിനേഷൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

എടയാർ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ - ആരോഗ്യ വകുപ്പുകൾ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ഇന്നലെ നടന്ന വാക്‌സിനേഷൻ ക്യാമ്പ് ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്, കൗൺസിലർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.വൈ. ജോസി, സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് സോജൻ ജോസഫ് തുടങ്ങിയവർ പങ്കടുത്തു.
ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്‌സീൻ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു. കൊവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത തൊഴിലാളികൾക്കാണ് മുൻഗണന. ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകും. ജില്ലാ ലേബർ ഓഫീസർമാരായ പി.എം. ഫിറോസ്, പി.എസ്. മാർക്കോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ അഭി സെബാസ്റ്റ്യൻ, ഇ.ജി. രാഖി, ടി കെ. നാസർ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.