കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്റെ പരിസരത്ത് ഡ്രോൺ സാന്നിദ്ധ്യം കണ്ടതായ സൂചനയെ തുടർന്ന് പൊലീസും സുരക്ഷാ ഏജൻസികളും ഉൗർജിതമായ അന്വേഷണത്തിൽ.
കടൽ യാത്രാ പരീക്ഷണത്തിനൊരുങ്ങുന്ന വിക്രാന്ത് ഇപ്പോൾ കൊച്ചി തുറമുഖത്തെ വാർഫിലാണുള്ളത്. കപ്പലിന്റെ സെക്കൻഡ് ഡെക്കിലെ രണ്ട് സുരക്ഷാ ജീവനക്കാരാണ് ഡ്രോൺ കണ്ടതായി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് തുറമുഖ അധികൃതർ പൊലീസിൽ വിവരം നൽകി. പിന്നാലെ സിറ്റി പൊലീസും സി.ഐ.എസ്.എഫും ഐ.ബിയും അന്വേഷണം ആരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തുറമുഖത്തെത്തി.
വൈപ്പിൻ - ഗോശ്രീപാലം ഭാഗത്തേക്ക് ഡ്രോൺ പറന്നതെന്നാണ് സുരക്ഷാ ജീവനക്കാരുടെ റിപ്പോർട്ട്. പുലർച്ചെയായതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ല.
കൊച്ചി കപ്പൽ ശാലയിൽ ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം ആരംഭിച്ചതു മുതൽ അതീവ സുരക്ഷയിലാണ് മേഖല. നാവിക സേനയുടെ പട്രോളിംഗും രാവും പകലും കായലിലുണ്ട്. സി.ഐ.എസ്.എഫിനാണ് തുറമുഖത്തിന്റെ സുരക്ഷാ ചുമതല.
• കണ്ടത് വിമാനമോ
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം ഈ സമയം പറന്നിട്ടുണ്ട്. ഇരുട്ടിൽ വിമാനദൃശ്യം വിദൂരത്ത് കണ്ട് സുരക്ഷാ ജീവനക്കാർ തെറ്റിദ്ധരിച്ചതാണോ എന്നും സംശയിക്കുന്നു. അഞ്ച് മണിക്കാണ് വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയത്. എങ്കിലും പൊലീസ് ഗൗരവമായി തന്നെയാണ് സംഭവം അന്വേഷിക്കുന്നത്. വൈപ്പിൻ ഗോഗ്രീ ഭാഗത്തെ ഡ്രോൺ കാമറകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
വിവരം തെറ്റെന്ന്
അതേസമയം കണ്ടത് ഡ്രോൺ അല്ലെന്ന് കൊച്ചി ഷിപ്പ്‌യാർഡ് ഇന്റലിജൻസ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല