കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കണ്ടെത്തിയ ഡി.വൈ.എഫ്.ഐ മുൻ പ്രാദേശിക നേതാവ് സി. സജേഷിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സജേഷ് കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് ഹാജരായത്. കസ്റ്രംസ് കമ്മിഷണറുടെ നേതൃത്വത്തിൽ 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സജേഷിനെ ഒറ്റയ്ക്കും അർജുൻ ആയങ്കിക്കൊപ്പവും ചോദ്യം ചെയ്തെന്നാണ് വിവരം. സാമ്പത്തിക ഇടപാട് വിവരങ്ങളാണ് തേടിയത്.
അർജുന്റെ സ്വർണക്കടത്ത് ബന്ധം വൈകിയാണ് അറിഞ്ഞതെന്നാണ് സജേഷിന്റെ മൊഴി. അർജുന് വേണ്ടിയാണ് തന്റെ പേരിൽ കാർ വാങ്ങിയത്. കള്ളക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് അർജുനെ പരിചയപ്പെട്ടത്. പിന്നീട് ബ്രണ്ണൻ കോളേജിലെ സഹപാഠി വഴി നേരിൽ പരിചയപ്പെട്ടു. സിബിൽ സ്‌കോർ കുറവായതിനാലാണ് വായ്പയെടുത്ത് കാർ വാങ്ങി നൽകാൻ അർജുൻ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് കാർ വാങ്ങിയത്. കാറിന്റെ ഇ.എം.ഐ തുക എല്ലാ മാസവും അർജുൻ ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകാറുണ്ടെന്നും സജേഷിന്റെ മൊഴിയിൽ പറയുന്നു.
അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. ഇയാളുടെ ചുവന്ന സ്വിഫ്റ്റ് കാറാണ് സ്വർണക്കടത്ത് ദിവസം അർജുൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാൻ വിളിച്ചത്. സജേഷിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് കസ്റ്രംസിന്റെ പ്രാഥമിക നിഗനമം.
ഫോൺ കണ്ടെത്താൻ ശ്രമം
അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. തെളിവുകൾ നശിപ്പിച്ച ശേഷമാണ് ഇയാൾ കസ്റ്റംസിന് മുന്നിൽ ഹാജരായത്. ഫോൺ പുഴയിലെറിഞ്ഞെന്നാണ് മൊഴി. ഈ ഫോണിലൂടെയാണ് അർജുൻ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. നിർണായക തൊണ്ടി മുതലാണ് ഈ ഫോൺ. അർജുൻ പാസ്‌പോർട്ട് ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.