ഇടുക്കി: വിദ്യാലയങ്ങളുടെ അടച്ചിടൽ മൂലം ഉണ്ടായിട്ടുള്ള ഒറ്റപ്പെടൽ വിദ്യാർത്ഥികളിൽ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നതിന് പരിഹാരമായി സമഗ്ര ശിക്ഷ ഫോൺ ഇൻ പരിപാടി നടത്തും. കൊവിഡ് വ്യാപനം മൂലം ഒരുവർഷത്തിലേറെയായി സ്‌കൂളുകൾ തുറക്കാത്തത് കുട്ടികളുടെ ജീവിത ശൈലികളിലും ചര്യകളിലും വലിയതോതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വൈകാരികവും മാനസികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയായ വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുന്നതോടെ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ 8, 9 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളയും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്ന് ബി.ആർ.സി തലത്തിൽ ആവിഷ്‌കരിച്ച് 'അതിജീവനം 'ഫോൺ ഇൻ പരിപാടി നടപ്പിലാക്കുന്നു. ഇതിനായി ഓരോ ബിആർസി തലത്തിലും മാനസിക ആരോഗ്യ വിദഗ്ദ്ധരെ കണ്ടെത്തി കുട്ടികൾക്ക് അവരുമായി സംവദിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കും. വിദ്യാർഥികൾക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നതിനുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ ഫോൺ നമ്പറുകളും അവരെ വിളിക്കേണ്ട സമയവും മുൻകൂട്ടി സ്‌കൂളുകൾക്ക് അറിയിപ്പ് നൽകും. ജില്ലയിലെ എട്ട് ബിആർസികളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചതായി സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡി . ബിന്ദു മോൾ അറിയിച്ചു.