മനുഷ്യാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടൽ

തൊടുപുഴ : ആംബുലൻസ് സൗകര്യം അനുവദിച്ചിട്ടില്ലാത്ത ആരോഗ്യകേന്ദ്രങ്ങളിൽ എത്രയും വേഗം ആംബുലൻസ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. .
ഇതിനായി സർക്കാർ ഫണ്ടോ, എം.പി./ എം. എൽ എ ഫണ്ടോ ലഭ്യമാക്കണം. ഇല്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായംതേടണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ വ്യക്തമാക്കി. ആംബുലൻസിന്റെസേവനം രോഗികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പു സെക്രട്ടറി ത്വരിതപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ജൂലായ് 30 നകം ആരോഗ്യ വകുപ്പ് സെക്രട്ടറി കമ്മീഷനിൽ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.നിലവിൽ ആംബുമലൻസ് സൗകര്യമുള്ള ആശുപത്രികളിലെമേലധികാരികൾ പ്രസ്തുത സൗകര്യംരോഗികൾക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2021 ഫെബ്രുവരി 7 ന് പ്രസവവേദന കാരണം പുളഞ്ഞ കുമളി മണ്ണാംകുടി ആദിവാസികോളനിയിലെ കണ്ണന്റെ ഭാര്യ വീനീതക്ക് ആമ്പുലൻസ് ലഭ്യമല്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ വീട്ടിൽ പ്രസവിക്കേണ്ടി വന്ന ദുരവസ്ഥക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമിയാണ് പരാതിക്കാരൻ.
പരാതി ശരിവച്ച കുമളി മെഡിക്കൽ ഓഫീസർ മനപൂർവമായ അനാസ്ഥ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. കുമളി കുടുംബാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അടിയന്തിര സന്ദർഭങ്ങളിൽ ആംബുലൻസ് ലഭിക്കാതെ വന്നാൽ വിലപ്പെട്ട ജീവനുകൾ നഷ്ടമാകുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും മതിയായ സൗകര്യത്തോടുകൂടിയ ആംബുലൻസ്‌ സേവനം അത്യാവശ്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.