കാസർകോട്: ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. യുവതി വീട് വിട്ടുപോയതിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന ആരോപണം തെറ്റാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം സംശയാസ്പദമായ യാതൊന്നും തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി. തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നർസിങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ.വൈ.ഒ ഹോട്ടലിൽ മുറിയെടുത്തു താമസിച്ച അഞ്ജലിയെ അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് അമ്പലത്തറയിൽ എത്തിച്ചത്.

അഞ്ജലിയുടെ വിശദമായ മൊഴിയെടുത്ത ശേഷം വൈകീട്ട് അഞ്ചു മണിയോടെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതി രക്ഷിതാക്കളുടെ കൂടെ പോയി. ഏപ്രിൽ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കാസർകോട് ബസിൽ കയറി പൊയിനാച്ചിയിൽ ഇറങ്ങിയ യുവതിയെ പിന്നീട് കണ്ടിരുന്നില്ല.

അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തി ഉച്ചക്കുള്ള ചെന്നൈ മെയിലിൽ പ്രിയ എന്ന പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തു ചെന്നൈയിലേക്ക് പോയെന്ന് പിന്നീട് സ്ഥിരീകരിച്ചു. സ്വന്തം മൊബൈൽ നമ്പർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയതിനാൽ സൈബർ സെല്ലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാൻ കഴിഞ്ഞു. 21 ന് രാവിലെ ചെന്നൈയിൽ എത്തി മൊബൈൽ ഫോൺ വില്പന നടത്തി. അവിടെ നിന്ന് കച്ചിഗുഡ എക്സ്പ്രസിൽ ബംഗളൂരുവിലേക്കും പിറ്റേ ദിവസം ബസിൽ മുംബയിലും യുവതി എത്തി. മുംബയിൽ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസിലാണ് അഞ്ജലി ഹൈദരാബാദിൽ എത്തിയത്. ഇവിടെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പൊലീസ് കണ്ടെത്തുന്നത്.

വിവാഹ ജീവിതത്തിൽ താല്പര്യമില്ലാത്തതിനാൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് അഞ്ജലി പൊലീസിന് നൽകിയ മൊഴി. പൊലീസിനെയും വീട്ടുകാരെയും കബളിപ്പിക്കാനാണ് 'ഇക്ക'യുടെ കൂടെ പോകുന്നുവെന്ന് എഴുതിയതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോൾ രേഖകളും വിശദമായി പരിശോധിക്കുമെന്ന് ബേക്കൽ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു.