കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ പ്രവൃത്തി വേഗത്തിലാക്കുന്നു. പദ്ധതി പൂർണ തോതിൽ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിെന്റെ മുഖം മാറും. 41.98 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി കഴിഞ്ഞ സർക്കാറിൽ തന്നെ ലഭിച്ചിരുന്നു. കാസർകോട് വികസന പാക്കേജിൽപെടുത്തി നേരത്തേ വകയിരുത്തിയ 52 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി 5. 5 കോടിയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.

ടൗൺ സ്‌ക്വയർ 1.53 ഹെക്ടർ സ്ഥലത്ത് വ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്. ഹോസ്ദുർഗ് കോട്ടയുടെ സമീപത്ത് 60 സെന്റ് സ്ഥലം റവന്യുവകുപ്പ് ടൗൺസ്‌ക്വയർ നിർമിക്കാനായി ടൂറിസം വകുപ്പിന് വിട്ടു നൽകിയിരുന്നു. പുതിയകോട്ടയിൽ മുനിസിപ്പൽ കാര്യാലയവും ഭരണ സംബന്ധമായ കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉൾപ്പെടുന്ന നഗരഭരണ സിരാകേന്ദ്രത്തിലായിരിക്കും സ്‌ക്വയർ.

ഒരേസമയം 15 കാറുകൾക്കും 20 ടൂവീലറുകൾക്കും പാർക്ക് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയിൻ പവലിയനും അനുബന്ധമായി കച്ചവടത്തിനുള്ള സൗകര്യവും, റാമ്പുകൾ, ഇരിപ്പിടങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണശാല, ഗെയിമിംഗ് സോൺ, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി സംവിധാനം, സെക്യൂരിറ്റി ക്യാബിൻ, പരസ്യബോർഡുകൾ വയ്ക്കാനുള്ള സംവിധാനം, വാട്ടർ ടാങ്ക്, ദിശാസൂചന നൽകുന്ന ബോർഡുകൾ, ആംഫി തീയേറ്റർ, ആർട്ട് ഗ്യാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. കൂടുതൽ സ്ഥലം ആവശ്യമായി വരികയാണെങ്കിൽ റവന്യൂ വകുപ്പിന്റെ കൈയിൽനിന്നുള്ള സ്ഥലം അനുവദിച്ച് കിട്ടാനുള്ള നടപടികളുമായാണ് പുതിയ സർക്കാരും മുന്നോട്ട് പോകുന്നത്.