കണ്ണൂർ: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ.ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോടും സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രസീത തന്നെയാണ് മാദ്ധ്യമങ്ങൾക്ക് നൽകിയത്.
‘ഇടപാട് സംബന്ധിച്ച് കൃഷ്ണദാസ് ഒന്നും അറിയത്, അത് മോശമല്ലേ’ എന്ന് സുരേന്ദ്രൻ പറയുന്നതായി സംഭാഷണത്തിലുണ്ട്. ബാഗിൽ, പണം റെഡിയാക്കി വച്ചിട്ടുണ്ട്. ഒരു ഒമ്പതരയാകുമ്പോൾ റൂമിലെത്തിക്കോളൂ എന്നും പറയുന്നുണ്ട്. ആരോപണം നേരത്തെ സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.
നേരത്തേ, സംഭാഷണം പ്രസീത പുറത്തു വിട്ടപ്പോൾ എഡിറ്റ് ചെയ്തതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. തുടർന്ന് പ്രസീത കൂടുതൽ വിവരം അടുത്ത ദിവസം പുറത്തുവിട്ടിരുന്നു. ഇനിയും തെളിവുകൾ കൈയിലുണ്ടെന്നും സമൂഹ മാദ്ധ്യങ്ങൾ വഴി തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പ്രസീത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകും.