കാഞ്ഞങ്ങാട്: കാലവർഷം കൂടി ശക്തിപ്രാപിച്ചതോടെ വഴിയോര വ്യാപാരികളുടെ ജീവിതം കണ്ണീരിൽ കുതിരുന്നു. തെരുവോരങ്ങളിൽ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തിയവരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കൊവിഡും ലോക്ക് ഡൗണും കാരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇനി ഇളവുകൾ ലഭിച്ചാലും മഴ ഇവരുടെ കണ്ണീർ തുള്ളികൾക്ക് ഭാരമേകും.
പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും തുണിത്തരങ്ങളും ചെരിപ്പുകളും തുടങ്ങി പലവിധ സാധനങ്ങൾ കൂകിവിളിച്ച് വിറ്റിരുന്നവർ കൊവിഡിനെ തുടർന്ന് പട്ടിണിയിലേക്ക് നീങ്ങുകയായിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ തൊഴിൽ നഷ്ടമായവരിൽ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട്. പക്ഷേ, രണ്ടാം ലോക്ക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ മേഖലയിലെ ഭൂരിഭാഗം പേരും ദുരിതത്തിൽ നിന്ന് കരകയറാനാകാതെ പെരുവഴിയിലാണ്. ലോക്ക് ഡൗണിൽ ഇളവ് വരുമ്പോഴും ഇവരിൽ നിരാശ നീങ്ങുന്നില്ല.
ഒന്നാം ലോക്ക് ഡൗണിൽ ജോലി നഷ്ടമായവരും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളും താത്കാലിക ആശ്വാസമായി ഈ മേഖല തിരഞ്ഞെടുത്തിരുന്നു. അവരെ കൂടി ഉൾപ്പെടുത്തിയാൽ വഴി വാണിഭക്കാരുടെ എണ്ണം വർദ്ധിക്കും.
അവശ്യ സാധന വില്പനയ്ക്കുള്ള അനുമതി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുണ്ട്. ബാക്കിയുള്ളവർക്ക് ഇളവ് ലഭിക്കുമ്പോൾ പോലും തൊഴിലെടുക്കാനാകാത്ത അവസ്ഥയാണ്. സാധനങ്ങളുമായി വെയിലും മഴയുമേറ്റ് കാത്തിരുന്നാലും നഗരപരിധിയിലെ തിരക്കേറിയ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചവർക്ക് പോലും കച്ചവടമില്ല. മുടക്കുമുതലിന് മുകളിലേക്ക് കടം കയറുന്ന അവസ്ഥയാണ്.
ഇളവിലും ഉണരാനാവില്ല
നഗരത്തിൽ കച്ചവടത്തിനെത്തുന്നവരിൽ വലിയൊരു ഭാഗം ഗ്രാമീണ മേഖലകളിൽ നിന്നുള്ള നിർദ്ധനരാണ്. പൊതുഗതാഗതം നിലച്ചതോടെ ഇളവ് ലഭിച്ച മേഖലയിലുള്ളവർക്ക് പോലും കച്ചവടത്തിനായി നഗരത്തിലെത്താൻ സാധിച്ചില്ല. ഹോട്ടലുകൾക്ക് പാർസൽ നല്കാനുള്ള അനുവാദമുള്ളപ്പോഴും തട്ടുകടകൾക്ക് താഴുവീണു കിടക്കുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പോലും ലഭിക്കാൻ നടപടിയില്ല. കൊവിഡ് കാരണം ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയൻ നേതാക്കൾക്ക് ലഭിക്കുന്നത്.
യൂണിയനുകൾ ഇടപെട്ട് ചിലയിടങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും ആവശ്യമായവർക്കെല്ലാം എത്തിക്കാൻ കഴിഞ്ഞില്ല. മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് അനുസൃതമായി വഴിയോര കച്ചവടക്കാർക്കും കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് അനുമതി നൽകണം.
വഴിയോര കച്ചവടക്കാർ