തലശ്ശേരി: സംഘർഷഭരിത ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം മൂലം സംഭവിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട്.
കണ്ണൂർ ജില്ലാ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിന്റെയും തലശ്ശേരി പ്രതീക്ഷാ മദ്യപാനചികിത്സാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്.
അമ്പതിനായിരം ലക്ഷം കോടി രൂപയുടെ മയക്കുമരുന്നും നാല്പതിനായിരം ലക്ഷം കോടി രൂപയുടെ മദ്യക്കച്ചവടവും ലോകത്ത് നടക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത, ലോകം ഭ്രാന്താലയതുല്യമാകും എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി മനസ്സിലാക്കണമെന്നും ലഹരിമുക്തജീവിതം നയിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ധ്യക്ഷത വഹിച്ച പ്രതീക്ഷാ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ പറഞ്ഞു.
സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ടുമെന്റ് മേധാവി എം. അഞ്ജു മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു കാരിക്കൽ, എം.എൽ. ജോയ് എന്നിവർ പ്രസംഗിച്ചു. ഡോ.ജോൺസൺ അന്ത്യാംകുളം, മനു മാത്യു എന്നിവർ നേതൃത്വം നൽകി.