പേരാവൂർ: ആറളം ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്നു രാവിലെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നു.
ആറളം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്ന, കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ ആറളം വൈൽഡ്‌ലൈഫ്, കൊട്ടിയൂർ റെയ്ഞ്ച്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ വന്യജീവി സങ്കേതം, ആർ.ആർ.ടി എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 90 അംഗങ്ങളുള്ള സ്‌പെഷ്യൽ ഡ്രൈവ് ടീമിനെ കൺട്രോളിംഗ് ടീം, ട്രെയ്സിംഗ് ടീം, ലീഡിംഗ് ടീം, റോഡ് ബ്ലോക്ക് ടീം, ഡ്രൈവിംഗ് ടീം എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് ഫാമിലെ 1, 2, 3, 4 ബ്ലോക്കുകളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഒരുമിച്ച് തുരത്തുകയാണ് ലക്ഷ്യം. ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾക്കുമായി കൺട്രോൾ റൂം ഫാമിൽ സജ്ജമാക്കും. തദ്ദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി ആറളം ഫാം പുനരാധിവാസ മേഖലയിലെ റോഡുകൾ ബ്ലോക്ക് ചെയ്ത് കോട്ടപ്പാറ ഭാഗം വഴി കാട്ടിലേക്ക് തുരത്തുകയാണ് ചെയ്യുക. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ഹെൽത്ത്, പഞ്ചായത്ത്, ആറളം ഫാമിംഗ് കോർപറേഷൻ, ടി.ആർ.ഡി.എം എന്നീ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഫാമിനകത്ത് ഇരുപതിലധികം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഇതിന് പരിഹാരം കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്.