
കോഴിക്കോട് : ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ജില്ലയിൽ 'ഗാഡ്ജറ്റ് ചാലഞ്ച് ' സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വീട്ടിൽ പഠന സൗകര്യമില്ലാത്ത ജില്ലയിലെ 5000 കുട്ടികൾക്കാണ് ലാപ്ടോപ്പ്, മൊബൈൽ എന്നിവ നൽകി പഠന സൗകര്യം ഒരുക്കുന്നത്.
കുടുംബശ്രീയുടെ 'വിദ്യശ്രീ ' ലാപ്‌ടോപ് പദ്ധതിയിലൂടെ ജില്ലയിലെ 6216 കുട്ടികൾക്ക് ഒരു മാസത്തിനകം ലാപ്‌ടോപ് വിതരണം ചെയ്യും.
ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്ത മലയോര പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും കുട്ടികൾക്കായി കഴിഞ്ഞ വർഷം തുടങ്ങിയ 766 പൊതു പഠന കേന്ദ്രങ്ങൾ ഇത്തവണയും പ്രവർത്തിക്കും. സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കേബിൾ നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ കണക്ഷൻ നൽകും. ഇതിനായി കേബിൾ സർവീസുകാരുടെയും മൊബൈൽ ഓപറേറ്റർമാരുടെയും യോഗം വിളിക്കും. ട്രൈബൽ കോളനികളിൽ പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനായി എസ്.സി പ്രൊമോട്ടർമാർക്ക് പുറമേ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ അദ്ധ്യാപകരെയും ചുമതലപ്പെടുത്തും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എഡ്യുമിഷൻ പദ്ധതിയിലൂടെ ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ ഇ- കണ്ടന്റുകൾ തയ്യാറാക്കും. ഗ്രാമപഞ്ചായത്തുകളിലെ കുട്ടികളുടെ ഓൺലൈൻ പഠനചുമതല പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകും. വാർഡുകളിലെ കുട്ടികകളുടെ പഠന സൗകര്യം വാർഡ് മെമ്പർമാരും വാർഡ് കൗൺസിലർമാരും ഉറപ്പുവരുത്തണം.
ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, കോഴിക്കോട് ഡി.ഡി.ഇ വി.പി. മിനി, സമഗ്ര ശിക്ഷാ കോഴിക്കോട് ഡി.പി.സി ഡോ.എ.കെ. അബ്ദുൽ ഹക്കീം, ജില്ലാ പട്ടികവർഗ വികസന ഓഫീസർ സൈദ് നയിം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അരുൺ ടി.ജെ, കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത, ഡയറ്റ് പ്രിൻസിപ്പാൾ പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ ബി. മധു തുടങ്ങിയവർ പങ്കെടുത്തു.