kozhikode-corporation
കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കോർപ്പറേഷൻ. ഇതിനായി സമഗ്ര പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സി. ഡബ്ല്യു.ആർ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ഇന്നലെ മേയറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം.

നഗരത്തിലെ മഴക്കാല വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകൾ ഏകോപിച്ച് വിപുലമായ പദ്ധതി കോർപ്പറേഷൻ നടപ്പാക്കി വരികയാണ്. ഇതിന്റെ തുടർച്ചയായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. 'മിഷൻ ബ്രഹ്മപുത്ര' പദ്ധതി ഈ മഴക്കാലത്തും തുടരും. കോർപ്പറേഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ കീഴിലായി കിടക്കുന്ന പദ്ധതികൾ ഏകോപിപ്പിച്ച് നടത്തിയാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് യോഗം വിലയിരുത്തി. കല്ലായ് പുഴ, ചാലിയാർ, പൂനൂർ പുഴ, കനോലി കനാൽ, കോട്ടൂളി തണ്ണീർത്തടം തുടങ്ങിയവയ്ക്കായി ഇറിഗേഷൻ തയ്യാറാക്കിയ റിപ്പോർട്ടും സി. ഡബ്ല്യു. ആർ.ഡി.എം നേരത്തെ നടത്തിയ വിശദമായ പഠനങ്ങളും മുൻനിർത്തി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ നിലവിൽ വരുന്നതോടെ ഡ്രെയിനേജ് നിർമ്മാണമുൾപ്പെടെ നടത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ ഡെപ്യൂട്ടി മേയർ.സി.പി.മുസാഫർ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഡോ.എസ്.ജയശ്രീ, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.സി.രാജൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ കൃഷ്ണകുമാരി, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി എസ്.എസ് .സജി, എൻജിനിയർമാരായ കെ.പി രമേഷ്, കെ.വി ഉദയൻ, ഡോ.ഹരികുമാർ, ഡോ.ദൃശ്യ.ടി.കെ (സി.ഡബ്ല്യുആർ.ഡി.എം), മുൻ എം.എൽ.എ .എ. പ്രദീപ് കുമാർ എന്നിവരും പങ്കെടുത്തു.