കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേയ്ക്ക് താഴ്ന്നിട്ടും ജില്ലയിലെ ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഒഴിവില്ല. കൊവിഡ് ജാഗ്രതാ പോർട്ടലിലെ വിവരങ്ങൾ പ്രകാരം ജില്ലയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വെന്റിലേറ്റർ ഒഴിവുള്ളത്. സർക്കാർ ആശുപത്രികളിലെ എല്ലാ വെന്റിലേറ്ററിലും രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിലെ 151 വെന്റിലേറ്ററുകളിൽ ഒരെണ്ണം മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷമുള്ള ആഴ്ചകളിൽ ഇതു തന്നെയാണ് സ്ഥിതിയെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ആദ്യ തവണ രോഗികളുടെ എണ്ണം വർദ്ധിച്ചില്ലെങ്കിൽ പോലും രോഗം ബാധിച്ച് വെന്റിലേറ്ററിൽ ആയവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാഴ്ച മുമ്പുള്ള അവസ്ഥയേക്കാൾ കിടക്കകൾ ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങളിൽ ഒഴിവുണ്ട്. ഈ കണക്കുകൾ ആശ്വാസം പകരുന്നതാണ്. ആകെയുള്ള 136 ആശുപത്രികളിലെ 48.5 ശതമാനം കിടക്കകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഐ.സി.യു. കിടക്കകളിൽ 18 ശതമാനം ഒഴിവുണ്ട്. രണ്ടാഴ്ച മുമ്പ് ഇതു 10 ശതമാനത്തിൽ താഴെയായിരുന്നു. ഓക്സിജൻ സൗകര്യമുള്ള നോൺ ഐ.സി.യു. കിടക്കകളിൽ 26.2 ശതമാനം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ, ഐ.സി.യുവിന്റെയും ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ആശാവഹമല്ല .
നിലവിൽ ജില്ലയിൽ ആശുപത്രികളിൽ കഴിയുന്നവരിൽ 83 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരിൽ 62 പേരും കൊവിഡ് ആശുപത്രികളിലാണ് കഴിയുന്നത്. ഗുരുതരമായ നിലയിലുള്ള 233 പേരുമുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും തിരക്കു കുറഞ്ഞു തുടങ്ങി. ആകെയുള്ള 24 സി.എഫ്.എൽ.ടി.സികളിൽ 44.8 ശതമാനം സൗകര്യങ്ങളും ഒഴിഞ്ഞു കിടക്കുന്നു. സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഇതു 35 ശതമാനവും ഡൊമിസിലയറി കെയർ യൂണിറ്റുകളിൽ ഇതു 50.8 ശതമാനവുമാണ്.