പാലാ: പാലമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; ഒരു ഒട്ടോറിക്ഷയെങ്കിലും പോകുമോ എന്നാണെങ്കിൽ 'ഇല്ല ' എന്ന ഉത്തരവും. കൊല്ലപ്പിള്ളി തോടിനു കുറുകെയുള്ള ഐങ്കൊമ്പ് അഞ്ചാംമൈൽ പാലത്തിനാണീ ഗതികേട്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കക്ഷിഭേദമില്ലാതെ സ്ഥാനാർത്ഥികളെല്ലാം വാഗ്ദാനം ചെയ്യും; ജയിച്ചാൽ പുതിയ പാലം ഉറപ്പ്. പക്ഷേ പാലം കടന്നലോ, പിന്നെയാരെയും ഈ വഴി മഷിയിട്ടു നോക്കിയാൽ കാണില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാമപുരം കടനാട് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐങ്കൊമ്പ് അഞ്ചാം മൈൽ പാലം വീതികൂട്ടി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1994ൽ നിർമ്മിച്ച നടപ്പാലം രാമപുരം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളും കടനാട് പഞ്ചായത്തിലെ പത്താം വാർഡും അതിരിടുന്നു.നിലവിൽ ഐങ്കൊമ്പ് ഭാഗത്ത് നിന്നും ഏഴച്ചേരി ഹോമിയോ ആശുപത്രിയിലേക്കും മറ്റും വരുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ കേവലം 300 മീറ്റർ സഞ്ചരിക്കേണ്ടിടത്ത് മൂന്നര കിലോമീറ്റർ ചുറ്റി കൊല്ലപ്പിള്ളി വഴിയാണിപ്പോൾ ആശുപത്രിയിൽ എത്തുന്നത്. ഒരു ഒട്ടോറിക്ഷാ കടന്നുപോകാനുള്ള വീതി പോലും ഈ പാലത്തിനില്ല എന്നതുതന്നെ കാരണം.
ഏഴച്ചേരിയിൽ നിന്നും ഐങ്കൊമ്പ് പള്ളി, പറേക്കാവ് ദേവീക്ഷേത്രം, ഐങ്കൊമ്പ് ഗവ :എൽ. പി.സ്‌കൂൾ, അംബികാ വിദ്യാഭവൻ, ആയൂർവ്വേദ ചികിത്സാ കേന്ദ്രം, അങ്കണവാടി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടവരും ഇപ്പോൾ വഴി ചുറ്റി ബുദ്ധിമുട്ടുകയാണ്.
പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള റോഡിനു വീതിയുണ്ടെങ്കിലും പാലത്തിന്റെ വീതിക്കുറവാണ് യാത്രാതടസം സൃഷ്ടിക്കുന്നത്. നടപ്പാലത്തിനിപ്പോൾ ബലക്ഷയവും ഉണ്ട്.കൽക്കെട്ടുകൾ ഇളകിയ നിലയിലാണ്. പാലത്തോടു ചേർന്നുള്ള അപ്രോച്ച് റോഡിലും വിള്ളലുകളുണ്ട്.
സാമ്പത്തിക സാഹചര്യമില്ല
അഞ്ചാംമൈൽപാലം വീതികൂട്ടി ഗതാഗതയോഗ്യമാക്കണമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വാർഡ് മെമ്പർ രെജി ജയൻ എന്നിവർ പറഞ്ഞു. എന്നാൽ പുതിയ പാലം നിർമ്മിക്കാൻ തക്കവണം തുക പഞ്ചായത്തുകൾക്കില്ല. ഈ സാഹചര്യത്തിൽ ഇരു പഞ്ചായത്തുകളും സംയുക്തമായി എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.