പാലാ: ഏഴാച്ചേരി താഴത്തുരുത്തിയിൽ സതീഷിന്റെ വീട്ടുമുറ്റത്തോടു ചേർന്ന് രണ്ടേക്കറോളം വനമാണ്; നാട്ടിലെ ഒരു സൂപ്പർ കാട് ! ദിവസം ഒരു നേരമെങ്കിലും സതീഷ് ഈ കാട്ടിലേക്ക് കയറും. മരങ്ങളെ കെട്ടിപ്പിടിച്ച് വർത്തമാനം പറയും. തൊട്ടുതലോടും. കഴിഞ്ഞ നാലു പതിറ്റാണ്ടായുള്ള ദിനചര്യയാണിത്. നാട്ടിൽ വീടിനോടു ചേർന്നൊരു വനം സതീഷിന്റെ സ്വപ്നമായിരുന്നു. ഏഴാം ക്ലാസ്സുമുതൽ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സ്‌നേഹം ഈ 53ാം വയസ്സിലും ഇദ്ദേഹം തുടരുകയാണ്. കർമ്മം കൊണ്ട് ഒരു മരുന്നുവിതരണ കമ്പനിയുടെ ഫീൽഡ് മാനേജരായിരിക്കുമ്പോഴും കാടും മരങ്ങളും സതീഷിനൊരു ലഹരിയാണ്. സോപ്പ് മരം, വേങ്ങ, പലകപ്പയ്യാനി മെഴുകു മരം, തുടങ്ങി മരവുരി മരവും അഞ്ചിനം ആലുകളും കർപ്പൂര മരവുമെല്ലാം സതീഷിന്റെ വനത്തിലുണ്ട്. വ്യത്യസ്തമായ 12 ഇനം മുളകളാൽ ചുറ്റപ്പെട്ട വനം ഏഴാച്ചേരി ചിറ്റേട്ട് എൻ.എസ്.എസ് എൽ.പി സ്‌കൂളിന് എതിർവശം വലിയതോടിന്റെ അതിരിൽ നിന്നാരംഭിക്കുന്നു.
വീടിനു ചുറ്റുമുള്ള ഈ കാട് ആരിലും വിസ്മയം ജനിപ്പിക്കും. നട്ടുച്ചയ്ക്ക് പോലും ഇരുട്ടു പരക്കുന്ന അന്തരീക്ഷം.മരപ്പട്ടിയും ഉടുമ്പും പാമ്പുകളും കീരിയുമൊക്കെ സ്വൈര്യ വിഹാരം നടത്തുന്ന കാട്. 'ഇന്നലെക്കൂടി വീട്ടുമുറ്റത്ത് ഒരു മലമ്പാമ്പിന്റെ കുഞ്ഞ് വന്നു. ഒന്നിനേയും ഞാനോ കുടുംബാംഗങ്ങളോ ഉപദ്രവിക്കില്ല. അവറ്റകൾ ഞങ്ങളേയും... പൊട്ടിച്ചിരിച്ചു കൊണ്ട് സതീഷ് പറഞ്ഞു.
കാടിന്റെ ഒരറ്റം നിറയെ ഔഷധച്ചെടികളും മരങ്ങളുമാണ്. തേക്ക് , ആഞ്ഞിലി, പ്ലാവ് എന്നിവയോടൊപ്പം ഈട്ടിയും, പാലയും മരുതുമരവുമെല്ലാം ഇടകലർന്നു കാണാം. വലിയതോടിന്റെ തീരം നിറയെ മുളങ്കൂട്ടങ്ങളുണ്ട്.
പ്രകൃതി സ്‌നേഹം തലയ്ക്ക് പിടിച്ചപ്പോൾ കൂട്ടുകാരുമായി ചേർന്ന് രണ്ട് പതിറ്റാണ്ടു മുമ്പ് നാട്ടിൽ സ്റ്റോണേജ് നേച്ചർ ക്ലബ്ബ് എന്നൊരു സംഘടന രൂപീകരിച്ച സതീഷ്, നാട്ടിലെ 'വെള്ളമരമുത്തച്ഛനേയും ' വല്യ തോടിനേയുമൊക്കെ ആദരിക്കാനും മുന്നിട്ടിറങ്ങി. സതീഷിന്റെ വന സ്‌നേത്തോടു രാപ്പാർക്കാൻ ഭാര്യ മിനിയ്ക്കും, മക്കൾ സിന്ദൂരിയ്ക്കും, ആദിത്യയ്ക്കും നൂറുവട്ടം സമ്മതം. അച്ഛന്റെ പാത പിന്തുടർന്ന് മകൾ സിന്ദൂരി ഫോറസ്ട്രിയിൽ പി.ജി. ഡിപ്ലോമ നേടാൻ കാനഡയ്ക്ക് പറന്നു. ഇന്നലെ മകളുടെ പരീക്ഷാ ഫലം വന്നു; രണ്ടാം റാങ്കോടെ വനപഠനത്തിൽ വലിയ വിജയം.