vaccination

കോട്ടയം: കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നു. രണ്ടു ദിവസം ബേക്കർ സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പരീക്ഷാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യ ഘട്ടമായി മുനിസിപ്പാലിറ്റിയിലും തുടർന്ന് മറ്റു കേന്ദ്രങ്ങളിലും ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോൾ പോർട്ടലിൽനിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവർക്ക് covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന് ലഭിക്കുന്നതും രണ്ടു മണിക്കൂർ ടൈം സ്ലോട്ടാണ്. ഇത്തരം വിവിധ സ്ലോട്ടുകളിൽ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കൺ നമ്പരും ഓരോരുത്തർക്കും എസ്.എം.എസ് മുഖേന നൽകുന്നതാണ് പുതിയ ക്രമീകരണം.

പോർട്ടലിൽ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്‌സിനേഷൻ കൺട്രോൾ റൂമിൽനിന്നും പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് ഓരോരുത്തർക്കും സമയം അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ പോർട്ടലിൽ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ബേക്കർ സ്‌കൂളിനു പുറമെ കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തും. ഇതിനുശേഷമാകും മറ്റു കേന്ദ്രങ്ങളിൽ നടപ്പാക്കുക.