അടിമാലി: കൊവിഡിന്റെ രണ്ടാംവരവും ലോക്ക് ഡൗണും മൂലം നട്ടംതിരിഞ്ഞ് ഓട്ടോ , ടാക്‌സി തൊഴിലാളികൾ.ആദ്യ ലോക്ക് ഡൗൺ വരുത്തിവച്ച ദുരിതത്തിൽ നിന്നും ഓട്ടോ ,ടാക്‌സി തൊഴിലാളികൾ വല്ലവിധേനയും കരകയറാനൊരുങ്ങവെയായിരുന്നു കൊവിഡിന്റെ രണ്ടാംവരവും തുടർന്നുള്ള ലോക്ക് ഡൗണും എത്തിയത്.അടച്ചിടൽ ഒരു മാസത്തോടടുക്കുമ്പോൾ വരുമാനം നിലച്ച ഓട്ടോ ടാക്‌സി തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്.ലോക്ക് ഡൗൺ ഇനിയും നീണ്ടാൽ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടു പോകുമെന്ന ആശങ്ക ഈ മേഖലയിൽ തൊഴിലെടുത്തിരുന്നവർ മുമ്പോട്ട് വയ്ക്കുന്നു.വിനോദ സഞ്ചാരമേഖലയടക്കം പൂർണ്ണമായി അടഞ്ഞ് കിടക്കുന്നത് ടാക്‌സി തൊഴിലാളികളുടെ വരുമാനം പൂർണ്ണമായി ഇല്ലാതാക്കി.ദിവസവും വർധിക്കുന്ന ഇന്ധനവിലയും ഇൻഷുറൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനുബന്ധ ചിലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിക്കുന്നുവെന്ന പരാതി ഓട്ടോറിക്ഷാ തൊഴിലാളികൾ പങ്ക് വച്ചു.വരുമാനം നിലച്ചതോടെ പലരുടെയും വായ്പാ തിരിച്ചടവുകൾ മുടങ്ങി.പ്രതിസന്ധി നേരിടുന്ന ഓട്ടോ ടാക്‌സി മേഖലയെ പിടിച്ച് നിർത്താൻ സർക്കാർ ഇടപെടലെന്ന ആവശ്യവും ഇവർ മുമ്പോട്ട് വെക്കുന്നു.