vahanagal

ചങ്ങനാശേരി: തൃക്കൊടിത്താനം പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ ഇഴജന്തുക്കളുടെ സുഖവാസകേന്ദ്രമായി. പഴയ പൊലീസ് സ്റ്റേഷനു സമീപത്ത് വിവിധ കേസുകളിൽ റോഡരികിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളാണ് ഇഴജന്തുക്കളുടെ വാസകേന്ദ്രമായി മാറിയത്. വർഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടു കയറി മൂടിയ നിലയിലാണ്. ഇത് കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. പഴയ സ്റ്റേഷൻ ഭാഗം മുതൽ 500 മീറ്റർ വരെ വാഹനങ്ങൾ റോഡരികിൽ കാട് കയറി കിടക്കുന്നുണ്ട്. പൊതുവെ വീതി കുറവുള്ള ഈ സ്ഥലത്ത് ഇരുവശവും വാഹനങ്ങൾ ഉള്ളതിനാൽ റോഡിന്റെ നടുവിലൂടെ ഉള്ള യാത്ര പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നു. പൊലീസ് സ്റ്റേഷൻ പഴയ സ്ഥാനത്തു നിന്നും കൊക്കോട്ടുചിറ കുളത്തിന് സമീപത്തേയ്ക്ക് മാറിയിട്ട് മാസങ്ങൾ പിന്നിടുന്നു. നാളിതുവരെയായിട്ടും പിടികൂടിയ വാഹനങ്ങൾ മാറ്റുന്ന കാര്യത്തിൽ നടപടിയായില്ല. വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും കാടുകയറി കിടക്കുന്ന വാഹനങ്ങളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ സമീപത്തെ കടകളിലും വീടുകളിലും ഇവയെ കാണാം. സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറാനും ഭയമാണ്. കൂടാതെ, ചില വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നതായി ആരോപണം ഉണ്ട്. കഞ്ചാവ് കേസ് മുതൽ മോഷ്ടിച്ചു കൊണ്ടു വന്ന വാഹനങ്ങൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങളും ഉണ്ട്. പുതിയ സ്റ്റേഷൻ പരിസരത്തേക്ക് ഈ വാഹനങ്ങൾ മാറ്റുകയോ, അല്ലെങ്കിൽ ലേലം ചെയ്തു മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.