nellu

കോട്ടയം: വെള്ളപ്പൊക്ക ഭീഷണി നേരിടാൻ ഓരോ വർഷവും നെൽകർഷകർ ചിലവാക്കുന്നത് ലക്ഷങ്ങൾ. 2018 മുതലുള്ള വെള്ളപ്പൊക്കം കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. വിരിപ്പുകൃഷി ഇറക്കിയ കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലെയും കൃഷി വെള്ളം കവിഞ്ഞു കയറിയും മട വീണും നശിച്ചു. 2019ലും ഒട്ടുമിക്ക പാടശേഖരങ്ങളിലെയും കൃഷി വെള്ളത്തിലായി. 2020ൽ വിരിപ്പുകൃഷി സംരക്ഷിക്കാനായത് ഏതാനും പാടശേഖരങ്ങൾക്കു മാത്രം . വേണ്ടത്ര ഉയരമുള്ളതും ബലമുള്ളതുമായ പുറംബണ്ടില്ലാത്തതാണ് വിരിപ്പുകൃഷി ഇറക്കുന്ന കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.

പഴഞ്ചൻ രീതിയിലുള്ള പറയും പെട്ടിയും ഉപയോഗിച്ചുള്ള പമ്പിംഗും മടവീഴ്ചയ്ക്ക് കാരണമാകുന്നുണ്ട്. ഹൊറിസോണ്ടൽ പമ്പ് സെറ്റ് അനുവദിച്ച് നൽകണമെന്ന കർഷകരുടെ ആവശ്യവും ബന്ധപ്പെട്ടവർ പരിഗണിക്കുന്നില്ല.

പാടത്തിലെ കട്ട ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പുറംബണ്ടാണ് എല്ലാ പാടശേഖരങ്ങൾക്കുമുള്ളത്. അവയുടെ പുറംഭാഗം കല്ലുകെട്ടി ബലപ്പെടുത്തിയിട്ടുള്ളതാണ്. ഈ കൽക്കെട്ടിന്റെ ഉയരം തീരെ കുറവാണ്. തോട്ടിലെ കട്ട കുത്തിവച്ച് റിംഗ് ബണ്ട് ഉണ്ടാക്കിയാണ് വിരിപ്പുകൃഷിക്കായി ബണ്ടിന്റെ ഉയരം കൂട്ടുന്നത്.

ഒരു വിളവെടുപ്പ് കഴിയുന്നതോടെ അല്ലെങ്കിൽ വെള്ളപ്പൊക്കത്തിൽ കവിഞ്ഞൊഴുകുന്നതോടെ റിംഗ്ബണ്ട് നശിക്കും. അടുത്ത കൃഷിക്കായി വീണ്ടും റിംഗ് ബണ്ട് നിർമ്മിക്കാൻ തോട്ടിൽ നിന്ന് കട്ട ലഭിക്കില്ല. കിഴക്കൻകുന്നുകളിൽ നിന്ന് പൂഴി എത്തിച്ച് ചാക്കിൽ കെട്ടി അട്ടിയായി അടുക്കിയാണ് ബണ്ടിന്റെ ഉയരം കൂട്ടുന്നത്. ഈ ബണ്ടും പ്ലാസ്റ്റിക്ക് ചാക്ക് നശിക്കുന്നതോടെ നാമാവശേഷമാകും. താൽക്കാലിക ബണ്ടിനായി ഓരോ പാടശേഖരങ്ങളും ഓരോ കൃഷിക്കും ചെലവാക്കുന്നത് ലക്ഷങ്ങളാണ്. കർഷകരിൽ നിന്ന് പിരിവെടുത്താണ് ബണ്ട് നിർമ്മാണം. നാളിതുവരെ ബണ്ടിന്റെ ഉയരം കൂട്ടാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കുമരകം ഇടവട്ടം ശേഖര സമിതി സെക്രട്ടറി പ്രകാശൻ തൊണ്ണൂറിൽച്ചിറ പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടത്തിൽ പുറംബണ്ട് ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ക‌ർഷകരുടെ ആവശ്യം.