രാജകുമാരി: ഖജനാപ്പാറ- മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ കാട്ടാനക്കൂട്ടം തകർത്തു, കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. ഷിജോയെ കൂടാതെ മുട്ടുകാട് തണ്ടേൽ ഡിബിൽ, മാതാവ് മേരി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ് പരുക്കേറ്റ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാറിനു നേരെ കാട്ടാനയാക്രമണം ഉണ്ടായത്. കാട്ടാനകൾ റോഡിന്റെ ഇരു ഭാഗത്തു നിന്നും കാറിനു നേരെ വന്നു. മുൻ ഭാഗത്തു കൂടി വന്ന കാട്ടാന കാറിന്റെ ബോണറ്റിൽ ചവിട്ടി. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നു പേരും റോഡിൽ 50 മീറ്റർ അകലെ വന്ന മറ്റൊരു വാഹനത്തിലേക്ക് ഓടി കയറി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസാര പരുക്കേറ്റു. ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരാഴ്ചയായി ഖജനാപ്പാറയിലെ ഏലത്തോട്ടങ്ങളിൽ ഏഴ് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ഈ ആനക്കൂട്ടമാണ് അരമനപ്പാറയിൽ കാറിനു നേരെ ആക്രമണം നടത്തിയത്.