കോട്ടയം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ ജലനിരപ്പ് 134 അടിയിലെത്തി. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇത്രയും വെള്ളം മുല്ലപ്പെരിയാറിൽ എത്തിയത്. സാധാരണ ഗതിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുക.
കഴിഞ്ഞ വർഷം ഇതേ സമയം 112.35 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. മഴ തുടർന്നാൽ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഉയർത്താവുന്ന 142 അടിയിൽ എത്തും. ന്യൂനമർദ്ദം രൂപപ്പെട്ടതും കനത്ത മഴ ലഭിച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായി.
ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലിൽ വൈഗ അണക്കെട്ടിൽ സംഭരിച്ച് നിർത്തിയിരുന്ന വെള്ളം തമിഴ്നാട് കൂടുതലായി കൊണ്ടുപോയിരുന്നു. വൈഗ അണക്കെട്ടിന്റെ സംഭരണ ശേഷിയായ 71 അടിയിൽ 68.2 അടി വെള്ളം ഇപ്പോൾ ഡാമിലുണ്ട്. കൃഷിയാവശ്യത്തിനാണ് വൈഗ ഡാമിൽ ജലം സംഭരിച്ചുനിർത്തുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് 1400 ഘനയടി വൈള്ളം പ്രതിദിനം കൊണ്ടുപോവുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉയർന്നതിനാൽ തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡുക്കൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ രണ്ട് തവണ നെൽകൃഷി ചെയ്യാം എന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ.