പാലാ: ജനറൽ ആശുപത്രിയിൽ പി.എം കെയർ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം പൂർത്തിയായി. ട്രയൽ റണ്ണിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പിയുടെയും കേരളാ കോൺഗ്രസ്.എം ചെയർമാൻ ജോസ് കെ മാണിയുടെയും ശ്രമഫലമായിയാണ് ആധൂനിക നിലവാരത്തിലുള്ള ഓക്‌സിജൻ പ്ലാന്റ് പാലാ ജനറൽ ആശുപ്രതിയിൽ സ്ഥാപിച്ചത്. ജോസ് കെ മാണി, വാർഡ് കൗൺസിലർ ബിജി ജോജോ, ഡി.എം.ഒ ഡോ. ജേക്കബ് വർഗ്ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജൻ, ആർ.എം.ഒ ഡോ.ജോളി മാത്യു, ആശുപത്രി വികസന സമിതി അംഗം ടോബി.കെ അലക്‌സ് എന്നിവർ സന്നിഹിതരായിരുന്നു. മുൻപ് അറുപത് ഓക്‌സിജൻ സിലിണ്ടറുകൾ മാത്രമായിരുന്നു ആശുപ്രതിയിൽ ഉണ്ടായിരുന്നത്. തൃശൂരിൽ നിന്ന് റീഫിൽ ചെയ്ത് റോഡ് മാർഗം പാലായിൽ എത്തിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരുന്നു. പുതിയ പ്ലാന്റ് പൂർണസജ്ജമാകുന്നതോടുകൂടി 300 ബെഡുകളിൽ ഇരുപത്തിനാല് മണിക്കൂറും ഓക്‌സിജൻ സൗകര്യം ഏർപ്പെടുത്താൻ സാധിക്കും. മിനിറ്റിൽ 960 ലിറ്റർ ഓക്‌സിജന്റെ ഉല്പാദനമാണ് പുതിയ പ്ലാന്റിലൂടെ നടക്കുക.