പള്ളിക്കത്തോട്:പഞ്ചായത്ത് സെക്രട്ടറി വീട്ടിൽ പോയിവരുന്നതിനും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കും ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ഉപയോഗിക്കുന്നതായി ആക്ഷേപം. കൊവിഡ് കാലത്ത് വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന സർക്കാർ ഉത്തരവിന്റെ മറവിലാണ് ദുരുപയോഗം നടക്കുന്നത്. ഉദ്യോഗസ്ഥർ പഞ്ചായത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കണമെന്നാണ് ചട്ടം. ഇതിനുള്ള ഹൗസ് റൻഡ് അലവൻസും ശബളത്തോടെപ്പം കൈപ്പറ്റുന്നുണ്ട്. ഇതിനു പുറമേയാണ് വാഹനം വീട്ടിൽ പോയി വരുന്നതിനായി ദിവസും ഉപയോഗിക്കുന്നത്.ഡ്രൈവർ ഉപയോഗവിവരം ലോഗു ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട്. നിയമം അനുസരിച്ച് ദിവസം ഒരു തവണ വീട്ടിൽ നിന്നും വാഹനത്തിൽ വന്നുപോകുന്നതിന് പ്രസിഡന്റിന് അവകാശമുണ്ട്. വാഹനം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സെക്രട്ടറിക്ക് പ്രസിഡന്റിന്റേയും മറ്റ് ജീവനക്കാർക്ക് സെക്രട്ടറിയുടെയും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മാസങ്ങളായി സർക്കാരിന് നഷ്ടം വരുത്തി വാഹന ദുർവിനിയോഗം നടക്കുന്നത്. എന്നാൽ ഇത് വിവാദമാക്കേണ്ട സംഭവമല്ലെന്നും ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാർ ഔദ്യോഗിക വാഹനം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ടന്നും സെക്രട്ടറി സോണിയ പി.മാത്യു പറഞ്ഞു.