അയ്മനം : ആക്രി സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രതിഷേധിച്ച് അയൽവാസി റോഡ് ഉപരോധിച്ചതോടെ അയ്മനം പരിപ്പ് റോഡിൽ ഗതാഗതം സ്തംഭിച്ചു. അയ്മനം വില്ലേജിന് എതിർവശം പാറേമാലിൽ പി.ആർ രത്നപ്പന്റെ ആക്രികടയിൽ നിന്ന് ആക്രി സാധനങ്ങൾ ലോറിയിൽ കയറ്റിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സമീപവാസിയായ പൊക്കത്തിൽ വീട്ടിൽ റിട്ട.എസ്.ഐ. പ്രസാദും കുടുംബവുമാണ് റോഡ് ഉപരോധിച്ചത്. തന്റെ വീടിന് സമീപത്ത് ആക്രി കട നടത്തുന്നത് മൂലം പൊടിപടലങ്ങളും വെള്ളം കെട്ടികിടന്ന് കൊതുക് ശല്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. ഇതേ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2015 ൽ ആക്രിക്കടക്കെതിരെ പ്രസാദ് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചതോടെ കടയുടെ പ്രവർത്തനം തുടരാൻ കോടതി 2020ൽ ഉത്തരമായി. കോടതി ഉത്തരവ് നിലനിൽക്കേയാണ് തന്റെ കടയ്ക്കെതിരെ പ്രസാദ് വീണ്ടും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിച്ച് കട അടച്ചുപൂട്ടിക്കാൻ ശ്രമം നടത്തുന്നതെന്ന് രത്നപ്പൻ പറയുന്നു. മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം പൊലീസെത്തി ഉപരോധക്കാരെ നീക്കിയ ശേഷം പുന:സ്ഥാപിച്ചു.