വണ്ണപ്പുറം: വിഭാര്യനായ 65കാരനെ വിവാഹം കഴിപ്പിക്കാമെന്ന് മോഹിപ്പിച്ച് പണം തട്ടിയതായി പരാതി. വണ്ണപ്പുറംകാരനായ ബ്രോക്കർ മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ വച്ച് സിന്ധു എന്ന സ്ത്രീയെ പരിചയപ്പെടുത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനായി രണ്ടു ഗ്രാമിന്റെ സ്വർണമോതിരവും പിന്നീട് സിന്ധുവിന് ചികിത്സക്കായി 8000 രൂപയും വാങ്ങി. 30000 രൂപ കൂടി അവശ്യപ്പെട്ടതോടെയാണ് കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പണവും സ്വർണ്ണവും തിരികെ അവശ്യപ്പെട്ടു. ഇതിന് ബ്രോക്കറും കൂട്ടരും വഴങ്ങാഞ്ഞതിനെ തുടർന്നാണ് കളിയാർ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് എതിർകക്ഷികളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.