lakshadweep

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ മാദ്ധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്‍റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. മിനിക്കോയി സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും മിനിക്കോ‌യി സി ഐ അക്ബർ വിശദീകരിച്ചു.

ഫസീല ഇബ്രാഹിമിന്‍റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി ഐ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഡ്‌മിനിസ്ട്രേറ്റർക്കെതിരെ മാദ്ധ്യമങ്ങളിൽ സംസാരിച്ചതിന് പൊലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹിം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാദ്ധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സി ഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു. ആദ്യം പിതാവിനെ വിളിച്ച് തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാദ്ധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫസീല.