black-money

​​​​തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി ജെ പിയുടേതാണെന്ന് ആർ എസ് എസ് പ്രവർത്തകൻ ധർമരാജന്‍റെ മൊഴി. ബി ജെ പിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ധർമരാജൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് തവണയായി നടന്ന ചോദ്യംചെയ്യലിലും ഇതേ മൊഴി ധർമരാജൻ ആവർത്തിച്ചതായാണ് പൊലീസ് സംഘം പറയുന്നത്. ഇതോടെ കുഴൽപ്പണ കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ് ബി ജെ പി നേതൃത്വം.

കേസുമായി ബന്ധപ്പെട്ട് ബി ജെ പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്‌തിരുന്നു. ധർമരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പൊലീസിനോട് പറഞ്ഞിരുന്നു.

കോഴിക്കോട് സ്വദേശിയായ ധർമരാജനെ ചില ബി ജെ പി നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നേതാക്കളെ ചോദ്യം ചെയ്‌തപ്പോൾ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നൽകിയത്.

പൊലീസ് അന്വേഷണത്തിൽ ധർമരാജന് ബി ജെ പിയിൽ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലകളും ഉണ്ടായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസവും ധർമരാജനെ ചോദ്യം ചെയ്‌തത്. ഈ ചോദ്യം ചെയ്യലിലും പണം ബി ജെ പിക്ക് വേണ്ടി കൊണ്ടുവന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.

കവർച്ച ചെയ്‌ത പണം കണ്ടെത്താൻ പൊലീസ് ഇന്നും പ്രതികളുടെ വീടുകളിൽ പരിശോധന നടത്തും. കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തത്.