തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്‌കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടാനും നിർദേശം നൽകി.
രാജ്‌കുമാറിന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകും.ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി ആകെ 45 ലക്ഷം രൂപ നൽകാനാണ് ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരിക്കുന്നത്. കസ്റ്റഡി മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായും കമ്മിഷന്‍ നിരീക്ഷിച്ചു. കമ്മിഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചു.
നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്‌കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി വഷളായ രാജ്‌കുമാർ ജയിലിൽ വച്ച് മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലായ് നാലിന് ജുഡീഷ്യൽ കമ്മിഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്.