chellam-fire

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ചെല്ലം അംബ്രല്ല മാർ‌ട്ടിൻ വൻതീപിടിത്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴാണ് ചാലയിലെ അടഞ്ഞുകിടന്ന കളിപ്പാട്ടക്കട അഗ്നിക്കിരയായത്. ആശങ്കയുടെ തീച്ചൂളയിൽ തന്നെയാണ് നഗരം ഇപ്പോഴും എന്നതാണ് ഓരോ തീപിടിത്തവും തെളിയിക്കുന്നത്. തീപിടിത്തങ്ങളുണ്ടാകുമ്പോൾ ഫയർ സുരക്ഷാ ഓഡിറ്റിനെയും അത്യാഹിതം തടയാനുള്ള നടപടികളെക്കുറിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്ന തൊഴിച്ചാൽ പിന്നീട് നടപടികളൊന്നും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. അധികാരികളും പൊലീസും സുരക്ഷയുടെ കാര്യം സൗകര്യപൂർവം മറക്കുമ്പോൾ എല്ലാം ആരംഭശൂരത്വത്തിൽ ഒതുങ്ങും.

 'കത്തു'ന്ന ആശങ്ക

തലസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത് ചെറുതും വലതുമായ അര ഡസനോളം തീപിടിത്തങ്ങളാണ്. ഒരിടത്തും ആളപായം ഉണ്ടായില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. കഴിഞ്ഞ വർഷം പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കോട്ടയ്ക്കകത്തെ ഗോഡൗൺ തീപിടിച്ചതിന് പിന്നാലെ തലസ്ഥാനത്തെ അഗ്നിസുരക്ഷാവിഭാഗം നഗരത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. 400ലേറെ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. ഇവയുടെ പട്ടിക നഗരസഭയ്ക്കും കൈമാറി. എന്നാൽ,​ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല,​ നഗരസഭ സൗകര്യപൂർവം കൈയൊഴിയുകയും ചെയ്തു.

ആക്രിക്കട മുതൽ നഗരത്തിലെ പ്രമുഖ കടകൾക്കും പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സർക്കാർ ഓഫീസുകൾക്കും ഫയർഫോഴ്സിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്നതാണ് സത്യം. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് ഇവർക്ക് അഗ്നിശമനസേന നോട്ടീസ് നൽകുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നത് മറ്റൊരു കാര്യം. നോട്ടീസ് കൊടുക്കുകയല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കുന്നതിന് ഫയർഫോഴ്സിന് പരിമിതിയുണ്ട്.


 കബളിപ്പിക്കൽ വ്യാപകം

തീപിടിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകിയാലും മിക്കവരും മുൻവശം മാത്രം മോടികൂട്ടി അധികൃതരെ തന്ത്രപരമായി കബളിപ്പിക്കുകയാണ് പതിവ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് നഗരസഭാധികൃതർ പരിശോധിക്കാത്തതും ഇവർക്ക് അനുഗ്രഹമാകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ ഒരുക്കണമെങ്കിൽ വലിയ ചെലവ് വരും. ഇതാണ് പല കടയുടമകളെയും പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും തിരിച്ചടിയാണ്.

 അശ്രദ്ധയും അപകടം വരുത്തും

നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ താമസിക്കുന്നതും പതിവാണ്. കുടുസു മുറികളിൽ താമസിക്കുന്ന ഇവർ തീപിടിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ അശ്രദ്ധമായി ചെയ്യുന്നത് വലിയ വിപത്താണ് ക്ഷണിച്ചു വരുത്തുന്നത്. രാത്രിയിൽ തീപിടിത്തം ഉണ്ടായാൽ അപകടത്തിന്റെ വ്യാപ്തി കൂടും. മാത്രമല്ല,​ മിക്ക കടകളുടെയും ഗോഡൗണുകളിൽ ഉപയോഗശൂന്യമായ സാധനങ്ങൾ അലക്ഷ്യമായി കുന്നുകൂട്ടിയിടുന്നതും പതിവാണ്. ഏത് സമയത്തും തീപിടിക്കാവുന്ന തരത്തിലാവും പലയിടത്തും ഇവ സൂക്ഷിച്ചിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് പഴവങ്ങാടിയിലെ ഒരു സ്ഥാപനത്തിലുണ്ടായ തീപിടിത്തവും ഇത്തരത്തിലൊന്നായിരുന്നു. ഒരു മുറിയിൽ ഉപയോഗമില്ലാത്ത സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഇടുങ്ങിയ മുറിയിൽ തിങ്ങിഞെരുങ്ങി കിടന്ന ഇവ അന്തരീക്ഷ ഊഷ്‌മാവിലെ വ്യതിയാനം കാരണം തീപിടിക്കുകയായിരുന്നു. ഇങ്ങനെയുണ്ടാകുന്ന തീ, എ.സി അടക്കമുള്ള വൈദ്യുതോപകരണങ്ങളിലേക്ക് പടരാൻ ക്ഷണനേരം മതി.

 തീ അണയ്ക്കുന്നതും വെല്ലുവിളി

fire

വ്യാപാര സ്ഥാപനങ്ങളിലെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് ഫയർ ഫോഴ്സ‌ിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പലയിടത്തും ഭൂരിഭാഗം സ്ഥാപനങ്ങളും തിങ്ങിഞെരുങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഒരിടത്ത് തീപിടിച്ചാൽ മറ്റൊന്നിലേക്ക് പടരാൻ ക്ഷണനേരം മതി. പലയിടത്തേയും പ്രവേശന കവാടങ്ങൾ വളരെ ഇടുങ്ങിയതാണ്. തീ അണയ്ക്കാനെത്തുന്ന ഫയർ ഫോഴ്സിന് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതുകാരണം നാശനഷ്ടത്തിന്റെ തോത് വലുതാകും. ഇടവഴികളിലൂടെയും മറ്റും ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് വേഗത്തിൽ കയറിച്ചെല്ലാനാകില്ല. ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ചാല കമ്പോളം നഗരത്തിൽ തീപിടിത്ത ഭീഷണിയുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ അഗ്നിബാധയുണ്ടായാൽ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയില്ല. അത്ര ഇടുങ്ങിയതാണ് ഇവിടത്തെ വഴികൾ. പലപ്പോഴും തൊഴിലാളികളും കടക്കാരും ചേർന്നാണ് തീ അണയ്ക്കുക.

 വെള്ളമില്ലാത്ത ഫയർ ഹൈഡ്രന്റുകൾ

തീപിടിത്തമുണ്ടായാൽ കെടുത്തുന്നതിന് മുമ്പ് ഫയർഫോഴ്സിന്റെ വാഹനങ്ങളിൽ ശേഖരിച്ച വെള്ളം കാലിയാകുന്ന സ്ഥിതിയും കഴിഞ്ഞ ദിവസമുണ്ടായി. കൂടുതൽ വെള്ളം ആവശ്യമായതോടെ അമ്പലക്കുളങ്ങളെയാണ് ആശ്രയിച്ചത്. ഇത് ഒഴിവാക്കാനാണ് നഗരത്തിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ഫയർഫോഴ്സ് ആവശ്യപ്പെടുന്നത്. എന്നാൽ പ്രഖ്യാപനങ്ങളെല്ലാം ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ചുരുക്കം ചില ഹൈഡ്രന്റുകൾ നഗരത്തിലുണ്ടെങ്കിലും ഇവ പ്രവർത്തന സജ്ജവുമല്ല.

 സെക്രട്ടേറിയറ്റും സുരക്ഷിതമല്ല

വ്യാപാര സ്ഥാപനങ്ങൾ മാത്രമല്ല, നഗരത്തിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകൾക്കും അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ല. എളുപ്പത്തിൽ തീപിടിക്കാവുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും തീപിടിത്ത ഭീഷണിയിൽ നിന്ന് മുക്തമല്ല. സെക്രട്ടേറിയറ്റിലെ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വിവാദ തീപിടിത്തത്തിന്റെ അന്വേഷണം എങ്ങുമെത്താതെ എരിഞ്ഞടങ്ങി. ഈ സംഭവത്തിന് മുമ്പോ അതിനുശേഷമോ സെക്രട്ടറിയേറ്റിൽ ഇതുവരെ ഫയർ സുരക്ഷാ ഓഡിറ്റ് നടന്നിട്ടില്ല. മുമ്പ് സെക്രട്ടേറിയറ്റ് സന്ദർശിച്ച ശേഷം യു.എൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജിലൂടെ അവിടത്തെ തീപിടിത്ത സാദ്ധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ,​ അതെല്ലാം പതിച്ചത് ബധിര കർണങ്ങളിലാണെന്ന് മാത്രം.

 രണ്ട് റിപ്പോർട്ടുകൾ

2016ൽ ഫയർഫോഴ്സും 2018ൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും സെക്രട്ടേറിയറ്റിലെ തീപിടിത്ത സാദ്ധ്യതയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ അതോറിട്ടി 2011ലും 2018ലും മോക്ക് ഡ്രിൽ നടത്തിയിരുന്നു. അതിനുശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ ബാഹുല്യമുള്ള വിവിധ സെക്ഷനുകൾക്കിടയിൽ ഇലക്ട്രിക്കൽ സർക്യൂട്ടുകൾ ഉണ്ടെന്നും ഇവ അപകടസാദ്ധ്യതയുള്ളതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മാത്രമല്ല, വകുപ്പുകൾ പേപ്പർ ഫയലുകൾ ഉപയോഗിക്കുന്നത് തീപിടിത്ത സാദ്ധ്യത ഉയർത്തുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ സർക്യൂട്ട് ലൈനുകൾ ഒഴിവാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു.

 ഫയർ അലാറമുണ്ട്,​ മുഴങ്ങില്ല

തീപിടിത്തമുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന ഫയർ അലാറങ്ങൾ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ പ്രവർത്തനരഹിതമാണ്. മാത്രമല്ല ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകാനുള്ള മൈക്ക് അനൗൺസ്‌മെന്റ് സംവിധാനവും കാലങ്ങളായി ചത്തുകിടക്കുകയാണ്.

 ഇടനാഴിയിലൂടെ നടക്കാനാകില്ല

സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഫർണിച്ചറുകളും മറ്റ് സാധനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ ജീവനക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ സ്വതന്ത്രമായി സഞ്ചരിക്കാൻ പോലുമാകില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.151 വർഷം പഴക്കമുള്ള സെക്രട്ടേറിയറ്റിന് ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുമോയെന്ന കാര്യവും സംശയമാണ്. ചുവരിലും മേൽക്കൂരയിലും തറയിലുമൊക്കെയുള്ള വിള്ളലുകൾ ഈ ആശങ്ക ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 ബഡ്ഡി സംവിധാനം എവിടെ?

പ്രത്യേക പരിഗണന വേണ്ട ഏതാണ്ട് നൂറോളം ഭിന്നശേഷിക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. ഇവർക്കായി ബഡ്ഡി സംവിധാനം ഏർപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു. അതും നടപ്പായില്ല.