തിരുവനന്തപുരം : പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നിയമസഭയിൽ സംസാരിക്കുവാൻ തനിക്ക് ലഭിച്ച ആദ്യ അവസരം പ്രതിപക്ഷത്തെ അംഗമെന്ന നിലയിൽ നന്നായി വിനിയോഗിച്ച് വടകര എം എൽ എ കെ കെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. നയപ്രഖ്യാപനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞകാലത്തെ വീഴ്ചകൾ സഭയിൽ ഓർമ്മിപ്പിക്കുവാനും അവർ മറന്നില്ല.
കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് അഭിപ്രായപ്പെട്ട കെ കെ രമ അതിനുള്ള ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, കുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവയുടെ അന്വേഷണങ്ങൾ പോലും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ സർക്കാരിൽ അപമാനകരമായ നിരവധി സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്നും അവർ ചോദിച്ചു.
സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്നും കെ കെ രമ അഭിപ്രായപ്പെട്ടു. കെ റെയിൽ പോലുള്ള പദ്ധതി 20000 ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നതാണ്. കിഫ്ബി കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ട എം എൽ എ നയപ്രഖ്യാപനത്തെ വഞ്ചനാപരമെന്നാണ് വിശേഷിപ്പിച്ചത്.