ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനായി ഡിസംബർ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. മെയ് ആറാം തീയതി മുതൽ രാജ്യത്തെ കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവുണ്ടാകുന്നതായും കേന്ദ്രം അറിയിക്കുന്നു. കൊവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ പിൻവലിക്കാൻ പാടുള്ളൂവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി.
ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂ.അദ്ദേഹം പറയുന്നു. രാജ്യത്ത് വാക്‌സിൻ ദൗർലഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ ഡോസുകൾ ലഭ്യമാകും.
ഡിസംബറോടെ മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി പറയുന്നു. മെയ് 28 മുതൽ ദിവസേന രണ്ട് ലക്ഷത്തിന് താഴെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറയുന്നു.