തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സൗജന്യമായും സമയബന്ധിതമായും കേന്ദ്രം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭ ഏകകണ‌്ഠമായാണ് പ്രമേയം പാസാക്കിയത്. വാക്‌സിനെ കേന്ദ്രം കമ്പോളച്ചരക്കാക്കരുതെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യു കെ എം എച്ച് ആർ എ, ജപ്പാൻ പി എം ഡി എ എന്നിവയുടെ അനുമതിയുള്ള വാക്‌സിൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, കൊവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ചൊല്ലി വലിയ തർക്കമാണ് സഭയിൽ ഉണ്ടായത്. പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. ആദ്യ ഡോസ് വാക്‌സിൻ എടുത്ത ആളാണ് താനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്നും മുനീർ സഭയിൽ പറഞ്ഞു.
ജനസംഖ്യ അനുപാതത്തിൽ അല്ല വാക്‌സിൻ വിതരണമെന്ന് ആരോപിച്ച മുനീർ കേന്ദ്രത്തിന് എതിരായി ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്പോൾ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീർ കുറ്റപ്പെടുത്തി.
വാക്‌സിൻ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. രണ്ടാം തരംഗത്തിന് മുമ്പ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചുവെന്നും കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമുണ്ടായി.
ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരെ ഇകഴ്‌ത്തി കാട്ടുന്ന ഒരു വാക്കും മുനീർ പറഞ്ഞില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാരിന് പിന്തുണ നൽകിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷം സർക്കാർ പ്രമേയത്തെ പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.