trawling

തിരുവനന്തപുരം : ഈ മാസം 9ന് യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധന (ട്രോളിംഗ്) നിരോധനം നിലവിൽ വരുന്നതോടെ ആശങ്കയുടെ നടുക്കടലിലാണ് വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കൊവിഡും ലോക്ക്ഡൗണും ചുഴലിക്കാറ്റും കാലം തെറ്റിയുള്ള മഴയും കാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ വിഴിഞ്ഞത്തിന്റെ സ്ഥിതിയും സങ്കടകരമാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും വിഴിഞ്ഞത്ത് കടലിൽ വള്ളമിറക്കാനും തിരികെ കയറ്റാനും അനുകൂലമായ സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, സമീപകാലത്ത് വിഴിഞ്ഞത്തിന്റെ സ്ഥിതി അത്ര ആശാവഹമല്ല. കരയിലേക്ക് വള്ളം തിരിച്ചു കയറ്റാൻ പറ്റാത്ത രീതിയിൽ തീരക്കടൽ മാറിപ്പോയിരിക്കുന്നു. അടുത്തിടെ മത്സ്യബന്ധനത്തിന് ശേഷം വള്ളം കരയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പുലിമുട്ടിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്ജിംഗ് ആണ് അപകട കാരണം.

 അന്യജില്ലക്കാർ എത്തും

കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ആണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലായ് 31 വരെ ഇത് തുടരും. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പാടില്ല. ഒഴുക്ക് വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലിൽ നിന്ന് മത്സ്യബന്ധനം നടത്താം. ട്രോളിംഗ് സമയത്ത് വിഴിഞ്ഞത്ത് നിന്ന് പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല. അതുകൊണ്ടുതന്നെ ട്രോളിംഗ് ആരംഭിക്കുന്നതോടെ ഇതരജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ വിഴിഞ്ഞത്തെത്തും. ഇതും തിരിച്ചടിയാണ്. റിംഗ് വലകൾ ഉപയോഗിച്ച് വൻകിട ബോട്ടുകൾ ചെറുമത്സ്യങ്ങളെ വാരിപ്പോകുന്നത് തടയാൻ ഫിഷറീസ് വകുപ്പിന് കഴിയാത്തതിനാൽ തന്നെ മത്സ്യസമ്പത്തിൽ വൻ കുറവ് ഉണ്ടായിട്ടുണ്ട്. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ തന്നെ ചെറുമീനുകളെ പിടിക്കുന്നതിലൂടെ കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകരും. മാത്രമല്ല ചെറുമീനുകളെ ഭക്ഷണമാക്കുന്ന വലിയ മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കാനും ഇടയാകുന്ന സ്ഥിതി ഉണ്ടാകും. ട്രോളിംഗ് നിരോധന കാലത്ത് യന്ത്രവത്കൃത വള്ളങ്ങൾ കടലിൽ ഇറക്കരുതെന്ന സുപ്രീകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ടുളള പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.

 മത്സ്യലഭ്യതയും കുറഞ്ഞു


മത്സ്യലഭ്യതയിലെ കുറവ് കാരണം മാസങ്ങളായി പട്ടിണിയുടെ വക്കിലാണ് മിക്ക മത്സ്യത്തൊഴിലാളികളും. മത്തി, അയല എന്നിവയൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ കയറ്റുമതിയും ഇല്ലാതായി. 60 ശതമാനം മത്സ്യത്തിന്റെ കുറവാണ് വർഷങ്ങളായി കണ്ടുവരുന്നത്. ലഭ്യത കുറഞ്ഞതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കയറ്റി വരുന്ന മത്സ്യങ്ങൾക്ക് വിലയും കൂടി. തമിഴ്നാട്, ഗോവ, കർണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലിപ്പോൾ മത്സ്യം എത്തുന്നത്. ഇവയിൽ മിക്കതും ദിവസങ്ങളോളം പഴക്കമുള്ളതും അപകടകാരികളായ രാസപദാർത്ഥങ്ങൾ ചേർത്തവയുമാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികളുടെ കഷ്ടകാലം. ലോക്ക് ഡൗണിൽ ഇളവ് നൽകിയെങ്കിലും മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയപ്പോൾ ഉംപുൻ ചുഴലിക്കാറ്റെത്തി. പിന്നീട് സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നു തുടങ്ങിയ കാരണങ്ങളാൽ മീൻ ലേലം ചെയ്യുന്നതും നിലച്ചിരുന്നു.

ബോട്ടിന്റെ ഒരു

ദിവസത്തെ ചെലവ്


ഡീസൽ: 300 ലിറ്റർ
ഐസ്: 20 ബ്ലോക്ക്
ചെലവ്: 50,000 രൂപ