ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിനിടെ ആശ്വാസമായി ഒരു തദ്ദേശീയ വാക്‌സിൻ കൂടി എത്തുന്നു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ ഭാഗമായി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.
ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിന്‍റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിലാണ് കമ്പനി.
30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത്. ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്നാണ് കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നത്.
രാജ്യത്ത് നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. സിറം ഇന്‍സ്റ്റിറ്റ‌്യൂട്ടിന്‍റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍, റഷ്യന്‍ നിര്‍മ്മിത സ്‌പുട്‌നിക് എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിച്ച ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ കൂടി വിതരണത്തിന് എത്താന്‍ പോകുന്നത്.